ലക്‌നൗ: ഉത്തർപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പുറത്താക്കിയവർക്ക് ‘ ബുൾഡോസർ ചികിത്സ’ നൽകി പോലീസ്. ബിൻജോറിലാണ് യുവതിയെ ഇറക്കിവിട്ടവരുടെ വീട് പോലീസ് പൊളിച്ചുമാറ്റാൻ ഒരുങ്ങിയത്. ബുൾഡോസർ കണ്ടതോടെ വീട്ടുകാർ യുവതിയെ വീട്ടിലേക്ക് കയറ്റി.
ബിൻജോർ സ്വദേശിനി നൂതൻ മാലിക്കിനെയാണ് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് റോബിൻ സിംഗും, വീട്ടുകാരും ചേർന്ന് ഇറക്കി വിട്ടത്. അഞ്ച് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഏതാനും മാസങ്ങൾക്ക് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാരുടെ പീഡനം ആരംഭിച്ചു. പീഡനം അസഹനീയമായതോടെ യുവതി 2019 ൽ പോലീസിൽ പരാതി നൽകി. തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് യുവതിയെ ഭർതൃവീട്ടുകാർ പുറത്താക്കിയത്.
റോബിൻ ജയിലിൽ നിന്നും പുറത്തിറങ്ങിയതോടെ നൂതൻ ഭർത്താവിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം പ്രകടമാക്കി. എന്നാൽ റോബിനും ഭർതൃവീട്ടുകാരും ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ യുവതി കോടതിയെ സമീപിച്ചു.
ബിൻജോർ കോടതി യുവതിയ്‌ക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ നൂതൻ ൻ മാലിക്കിനെ വീട്ടിൽ പ്രവേശിപ്പിക്കില്ലെന്ന് റോബിൻ വാശി പിടിക്കുകയായിരുന്നു. തുടർന്ന് വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് എത്തി വീട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീട്ടിലേക്ക് കയറ്റില്ലെന്ന് നിലപാട് ആയിരുന്നു സ്വീകരിച്ചത്. ഇതോടെ പോലീസ് വീട് തകർക്കാൻ ബുൾഡോസറുമായി എത്തുകയായിരുന്നു. ഇത് കണ്ടതോടെ വീട്ടുകാർ നൂതൻ മാലിക്കിനെ വീട്ടിലേക്ക് കയറ്റാമെന്ന് അനുമതി നൽകി.
















Comments