ന്യൂഡൽഹി: സേനയുടെ അവിഭാജ്യ ഘടകമായിരുന്ന എച്ച് 47 എന്ന് അറിയപ്പെടുന്ന ചിനൂക്ക് ഹെലികോപ്ടറുകളുടെ സേവനം യുഎസ് സൈന്യം താൽക്കാലികമായി ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. ഇന്ധന ചോർച്ചയും അതുമൂലമുണ്ടാകുന്ന തീപിടുത്തവും തുടർക്കഥയായതോടെയാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോയിങ് കമ്പനി നിർമിക്കുന്ന ചിനൂക്ക് യുഎസ് കൂടാതെ ഇരുപതിലധികം ലോകരാജ്യങ്ങളിലെ സേനാവിഭാഗങ്ങളിൽ സ്തുത്യർഹ സേവനം നിർവ്വഹിക്കുന്ന ഹെലികോപ്ടറുകളാണ്.
ഏകദേശം 400 ഓളം ചിനൂക്ക് ഹെലികോപ്റ്ററാണ് അമേരിക്കയ്‌ക്കുള്ളത്. ഇവയിൽ ചിലതിന്റെ എൻജിന് തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. യുദ്ധമുഖത്ത് ഉപയോഗിക്കാനാകുന്ന തരത്തിൽ മികച്ച സായുധ സന്നാഹങ്ങൾ ഉളള ഹെലികോപ്ടറാണ് ചിനൂക്ക്.
ഭാരം വഹിക്കാൻ കഴിയുന്നതിനാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ചിനൂക്കിന്റെ സേവനം ഉപയോഗിച്ചിരുന്നു. കണ്ടെത്തിയ തകരാർ പരിഹരിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചതായി യുഎസ് സൈനിക വക്താവ് സിന്തിയ സ്മിത് വ്യക്തമാക്കി. അപകടങ്ങൾ ഇതുവരെ ജീവഹാനിക്ക് ഇടവരുത്തിയിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് ഹെലികോപ്ടറുകൾ തൽക്കാലം ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവം പുറത്തുവന്നതോടെ ഇന്ത്യൻ വായുസേനയും ഹെലികോപ്ടറിന്റെ നിർമാതാക്കളായ ബോയിങ് കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്. 15 അമേരിക്കൻ ചിനൂക്ക് ഹെലികോപ്റ്ററുകളാണ് ഇന്ത്യയ്‌ക്കുള്ളത്. 2019 ലാണ് അമേരിക്കയിൽ നിന്നും വാങ്ങിയ ഹെലികോപ്റ്ററുകൾ സേനയുടെ ഭാഗമായത്. നിലവിൽ ചണ്ഡീഗഡ്, അസം മേഖലകളിലാണ് ഈ ഹെലികോപ്ടറുകൾ വിന്യസിച്ചിരിക്കുന്നത്.
യുഎസ് സൈന്യത്തിന്റെ നീക്കം മറ്റ് രാജ്യങ്ങൾക്കും ആശങ്ക ഉണ്ടാക്കുന്നതാണ്. ബ്രിട്ടൻ അടക്കമുളള മുൻനിര സൈനിക ശേഷിയുളള രാജ്യങ്ങളും ചിനൂക്കിനെ ആശ്രയിച്ചുവരുന്നവരാണ്. ഇക്കൊല്ലം ആദ്യം 60 ഹെലികോപ്ടറുകൾ വാങ്ങുമെന്ന് ജർമ്മനിയും പ്രഖ്യാപിച്ചിരുന്നു. അർജന്റീന, ഫിലിപ്പീൻസ് ഉൾപ്പെടെയുളള രാജ്യങ്ങളും ഇതിന് പിന്നാലെ ചിനൂക്കിൽ താൽപര്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. റഷ്യൻ നിർമിത ഹെലികോപ്ടറുകൾ വാങ്ങുന്നതിന് പകരമായിട്ടാണ് ഇവരെല്ലാം ചിനൂക്കിലേക്ക് തിരിഞ്ഞിരുന്നത്.















