ലക്നൗ: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനിടെ പ്രാങ്ക് കളിക്കാൻ പാക് ജെഴ്സി ധരിച്ച യുവാവ് പുലിവാലുപിടിച്ചു. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ സയാം ജയ്സ്വാൾ ആണ് ദുബായിൽ നടന്ന മത്സരം കാണാൻ പാക് ക്രിക്കറ്റ് ടീമിന്റെ ജെഴ്സി ധരിച്ച് എത്തിയത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മതതീവ്രവാദികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യ കപ്പ് ടി20 മത്സരം ദുബായിൽ നടന്നത്. മത്സരവേദിയിൽ പ്രാങ്ക് കളിക്കുന്നതിന് വേണ്ടിയായിരുന്നു സയാം പാക് ജെഴ്സി ധരിച്ച് എത്തിയത്. കളികാണാൻ സ്റ്റേഡിയത്തിൽ എത്തിയ സയാം ഇന്ത്യൻ ജേഴ്സിയായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ഇന്ത്യൻ ജെഴ്സികളെല്ലാം വിറ്റ് പോയിരുന്നു. ഇതോടെയാണ് പാകിസ്താൻ ജെഴ്സി വാങ്ങി പ്രാങ്ക് കളിക്കാൻ തീരുമാനിച്ചത്.
മത്സരത്തിൽ പാകിസ്താൻ തോറ്റതോടെ പാകിസ്താനികൾക്ക് മുൻപിൽ സയാം ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കാൻ തുടങ്ങി. ഇയാളുടെ കയ്യിൽ ഇന്ത്യയുടെയും പാകിസ്താന്റെയും പതാകയും ഉണ്ടായിരുന്നു. ഇത് കണ്ട ചിലരാണ് ചിത്രങ്ങൾ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
നിമിഷ നേരങ്ങൾ കൊണ്ട് ചിത്രം വൈറൽ ആയി. ഇതോടെയാണ് ഒരു വിഭാഗം രംഗത്തുവന്നത്. സയാമിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ പരാതി നൽകിയിട്ടുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല.
താൻ ഇപ്പോഴും ദുബായിൽ തന്നെയാണെന്ന് സയാം ജയ്സ്വാൾ പറഞ്ഞു. ഇന്ത്യൻ ജെഴ്സി കിട്ടാതെ വന്നതോടെയാണ് പാകിസ്താൻ ജെഴ്സി വാങ്ങി പ്രാങ്ക് കളിക്കാൻ തീരുമാനിച്ചത്. താൻ ഇന്ത്യൻ അനുകൂല മുദ്രാവാക്യം വിളിച്ചപ്പോൾ പാകിസ്താനിൽ രോഷാകുലരായെന്നും സയാം വ്യക്തമാക്കി.
Comments