ന്യൂഡൽഹി: പ്രതിരോധ രംഗത്ത് തദ്ദേശീയ കരുത്ത് ഇരട്ടിയാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സർജ്ജിക്കൽ സട്രൈക്കുകൾ നടത്താൻ പാകത്തിന് കരുത്തുറ്റ യുദ്ധവിമാന നിർമ്മിതിക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. മികവ് തെളിയിച്ച തേജസ്സിന്റെ പരിഷ്‌ക്കരിച്ച രണ്ടാംപതിപ്പിനാണ് കേന്ദ്ര കാബിനറ്റ് അനുമതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നതിന് മുമ്പാണ് ആകാശ സുരക്ഷയിൽ ഇന്ത്യയുടെ സുപ്രധാന തീരുമാനം.
തേജസ്സ്-2 വിമാനങ്ങൾക്കായി തുടക്കത്തിൽ പതിനായിരം കോടിരൂപ വകയിരുത്തും. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് വിഭാഗത്തിൽ തേജസ്സിലൂടെ ഇന്ത്യ ലോകശ്രദ്ധനേടി യിരിക്കുകയാണ്. അമേരിക്ക അടക്കം നിരവധി രാജ്യങ്ങൾ തേജസ്സിനായി ഓർഡർ നൽകിയതിന് പിന്നാലെയാണ് അതീവ പ്രഹര ശേഷിയുള്ള തേജസ്സ്-2 വിമാനം വികസിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന മിറാഷ്, ജാഗ്വാർ, മിഗ് വിമാനങ്ങൾക്ക് പകരക്കാരായി തേജസ്സുകളെ മാറ്റാനാണ് തീരുമാനം. ബാലാക്കോട്ടിൽ പാകിസ്താനെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത് മിറാഷ് വിമാനങ്ങളായിരുന്നു.
തേജസ്സ് -2 നിലവിലെ തേജസ്സിനേക്കാൾ രണ്ടിരട്ടി പ്രഹരശേഷിയുള്ളവയായിരിക്കും. ശക്തിയേറിയ ജിഇ-414 എഞ്ചിനാണ് പുതിയ തേജസ്സിലുണ്ടാവുക. നിലവിലെ തേജസ്സിൽ ജിഇ-404 എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഏത് ശത്രുനിരയുടേയും ഉള്ളിൽക്കടന്ന് അതിവേഗം ആക്രമണം നടത്തി തിരികെ പറക്കുക എന്ന കരുത്താണ് പുതിയ തേജസ്സിൽ ഒരുക്കുക. ഇന്ത്യൻ വ്യോമ മേഖലയ്‌ക്ക് പുറത്തേയ്‌ക്ക് പറക്കേണ്ട എല്ലാ സാഹചര്യത്തിലും ഇനി തേജസ്സ്-2 ആയിരിക്കും ദൗത്യം ഏറ്റെടുക്കുക. വിമാനങ്ങളിൽ അസ്ത്ര-2 ബിവിആർ മിസൈലുകളാണ് ഘടിപ്പിക്കുക. 150 കിലോമീറ്റർ ദൂരത്തിലെ ലക്ഷ്യം ഭേദിക്കാൻ ഇവയ്‌ക്കാകും.
Comments