തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടി ബോധംകെട്ട് കിടക്കുകയായിരുന്നതിനാലാണ് നിയമസഭയിലെ കയ്യാങ്കളിയെപ്പറ്റി അദ്ദേഹം പ്രതികരിക്കാത്തതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സംഭവത്തിൽ വി.ശിവൻകുട്ടി പ്രതികരിച്ചില്ലല്ലോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഇ.പി.ജയരാജന്റെ മറുപടി. താനാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. താൻ പറയുന്നതിന് മുകളിൽ ശിവൻകുട്ടി എന്ത് പറയാനാണ്. ബോധം കെട്ടുകിടക്കുന്ന ആള് എന്ത് പറയാനാണെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു.
വി.ശിവൻകുട്ടി നൃത്തം ചെയ്ത് കുഴഞ്ഞു വീണതാണെന്ന് പറഞ്ഞ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും ഇ.പി.ജയരാജൻ മറുപടി നൽകി. രമേശ് ചെന്നിത്തലയാണോ ദൃക്‌സാക്ഷി, അവിടെ നിർത്തമാണോ നടന്നത് എന്ന് ക്ഷുഭിതനായി ജയരാജൻ മാദ്ധ്യമ പ്രവർത്തകരോട് തിരിച്ച് ചോദിച്ചു. എല്ലാവരും സംഭവം കണ്ടിട്ടുള്ളതാണ്, രമേശ് ചെന്നിത്തല അതിന്റെ ദൃശ്യങ്ങൾ ആദ്യം കാണാൻ ശ്രമിക്ക് എന്നും ഇ.പി.ജയരാജൻ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും ജയരാജൻ വിമർശനം ഉന്നയിച്ചു. ഗവർണർ പദവി എടുത്തു കളയണമെന്നാണ് എൽഡിഎഫ് കൺവീനറുടെ വാദം. ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥാനത്ത് ഇരുന്ന് എന്തും വിളിച്ച് പറയുന്ന നിലയിലേക്ക് കേരളത്തിലെ ഗവർണർ മാറി. ആർക്കോ വേണ്ടി, ആരുടേയോ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് കേരളത്തിന്റെ ജനാധിപത്യ ബോധത്തെയും സാംസ്‌കാരിക ബോധത്തെയും കേരളാ ഗവർണർ മലിനമാക്കുകയാണെന്നും ഇ.പി.ജയരാജൻ വിമർശിച്ചു.
Comments