ന്യൂഡൽഹി: പാർലമെന്റ് ബോംബ് വെച്ച് തകർക്കുമെന്ന് പറഞ്ഞു ഭീഷണി കത്തയച്ച
സമാജ്‌വാദി പാർട്ടി മുൻ എം എൽ എ കിഷോർ സ്‌മൃതിയെ ഭോപ്പാലിൽ നിന്നും അറസ്റ്റ് ചെയ്തു. ഭീഷണി കത്തിനൊപ്പം വലിയൊരു പൊതിയും ലഭിച്ചിരുന്നതായി പോലീസ് അറിയിച്ചു. സെപ്തംബർ 30ന് പാർലമെന്റിൽ സ്ഫോടനം നടത്തുമെന്നാണ് ഇയാൾ പറഞ്ഞിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ഡൽഹി പോലീസിലെ എ സി പി സച്ചിൻ അതുൽക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഭോപ്പാലിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാന്റിനായി ഡൽഹിയിലേക്ക് കൊണ്ടുപോയി. കത്തിനൊപ്പം ഇയാൾ ദേശീയ പതാകയും ജലാറ്റിൻ സ്റ്റിക്കുകളും കൂടെ വെച്ചിരുന്നതായി ക്രൈം ബ്രാഞ്ച് സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് രവീന്ദ്ര യാദവ് പറഞ്ഞു.
ഭീഷണിക്കത്തിൽ ഇയാൾ നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റ് തകർക്കുക മാത്രമല്ല ബിജെപി നേതാക്കളെ അപായപ്പെടുത്തുമെന്നുള്ള കാര്യങ്ങളും പറയുന്നതായി പോലീസ് പറഞ്ഞു. എൻഎസ്‌യുഐ നേതാവായിരുന്ന ഇയാൾ കോൺഗ്രസ്സ് വിടുകയും പിന്നീട് ജനതാദളിൽ ചേരുകയും ചെയ്തു. 2007ൽ സമാജ്‌വാദി പാർട്ടിയിലെത്തുകയുമായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് ലഭിച്ചതോടെ ഇയാൾ മത്സരിക്കുകയും 1 വർഷം എം എൽ എ ആയിരിക്കുകയും ചെയ്തിരുന്നു. കിഷോർ സ്മൃതിക്കെതിരെ തീവെപ്പ്, കൊള്ളയടിക്കാൻ, കലാപം, തുടങ്ങി 17 കേസുകൾ നിലവിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
Comments