തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ധീര ദേശാഭിമാനി വീർ സവർക്കറുടെ ചിത്രം പോസ്റ്ററിൽ നിന്നു മാറ്റിയ കോൺഗ്രസ് നിലപാടിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സവർക്കറുടെ ചിത്രം ഒഴിവാക്കിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി കെ.സുരേന്ദ്രൻ തുറന്നടിച്ചു. രാഹുൽ ഗാന്ധിയുടെ അറിവോടെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി നെടുമ്പാശ്ശേരിയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളിൽ നിന്നും സവർക്കറെ മാത്രം എടുത്ത് കളഞ്ഞതിലൂടെ കോൺഗ്രസ് രാജ്യത്തിനെതിരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. സവർക്കറുടെ ചിത്രം വെച്ചതിന് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ നടപടി കോൺഗ്രസ് പാർട്ടിയുടെ ദുരവസ്ഥയാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. സവർക്കറുടെ സ്റ്റാമ്പ് ഇറക്കിയ ഇന്ദിരഗാന്ധിയെ തള്ളിപറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുമോ എന്നും ബിജെപി അദ്ധ്യക്ഷൻ ചോദിച്ചു.
ആത്മാഭിമാനമുള്ള കോൺഗ്രസുകാർ പാർട്ടിയിൽ നിന്നും പുറത്തുവരണം. ഭീകരവാദികളുടെ കയ്യടി മാത്രം ലക്ഷ്യം വെച്ചാണ് രാഹുൽ ഗാന്ധി യാത്ര നടത്തുന്നത്. ദേശവിരുദ്ധ ശക്തികളാണ് കോൺഗ്രസിന്റെ യാത്ര സ്പോൺസർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലർ ഫ്രണ്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വർഗീയ വിദ്വേഷ സമ്മേളനത്തിനെതിരെ ഒരക്ഷരം പോലും ഒരു കോൺഗ്രസ് നേതാവും പറയുന്നില്ല. വോട്ട്ബാങ്ക് രാഷ്‌ട്രീയം മാത്രമാണ് കോൺഗ്രസ് യാത്രയിൽ ഉയർന്നു കേൾക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments