ബംഗളൂരു:കർണാടകയിലെ എല്ലാ മദ്രസകളിലും ഈ മാസം മുതൽ സർവേ നടത്തുമെന്ന് വിവരം.കർണാടക വിദ്യാഭ്യാസ വകുപ്പാണ് സർവ്വേ നടത്തുക. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും
സംസ്ഥാനത്തെ എല്ലാ മദ്രസകളിലെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. സർവേ നടത്താൻ വിദ്യാഭ്യാസ വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.റിപ്പോർട്ട് സമർപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പരിശോധനകൾ കഴിയുന്ന മുറയ്‌ക്ക് സമർപ്പിക്കാനാണ് നിർദ്ദേശം.
മദ്രസകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ.
വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ആവശ്യപ്പെട്ടിരുന്നു, ഇതിന് പിന്നാലെയാണ് സർവ്വേ നടത്തുന്നത്. മദ്രസകളിൽ മതവിദ്യാഭ്യാസം നേടിയ ശേഷം വിദ്യാർത്ഥികൾ അടുത്തുള്ള സ്‌കൂളുകളിൽ ചേരേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ വിദ്യാർത്ഥികൾ ഔപചാരിക വിദ്യാഭ്യാസം നേടുന്നത് സംബന്ധിച്ച് വ്യക്തവും കൃത്യവുമായ വിവരങ്ങൾ ലഭ്യമല്ല. ഈ പശ്ചാത്തലത്തിൽ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് മദ്രസകളിലെ വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെക്കുറിച്ച് അറിയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എയ്ഡഡ്, അൺ എയ്ഡഡ്, പ്രൈവറ്റ് മദ്രസകളിൽ നൽകുന്ന വിദ്യാഭ്യാസം, വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണോയെന്നും ഇല്ലെങ്കിൽ ഏതുതരം വിദ്യാഭ്യാസമാണ് നൽകുന്നതെന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് മദ്രസകൾ സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കായി എത്തുമ്പോൾ മദ്രസകൾ സഹകരിക്കാത്തതുമായി ബന്ധപ്പെട്ട് വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments