ഡൽഹി: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിലെ പാലക്കാട് ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ(PMNRF) നിന്നും 2 ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു മറിഞ്ഞുണ്ടായ അപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്നും റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒൻപത് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 12 മണിയോടെയാണ് സംഭവം. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് പിന്നിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
Comments