കൊച്ചി: വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ ലഹരി ഉപയോഗിച്ചതിന് ശേഷമാണോ വാഹനം ഓടിച്ചതെന്ന് ഇന്നറിയാം. അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ജോമോന്റെ രക്തം പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം.
വടക്കഞ്ചേരി അഞ്ജുമൂർത്തി മംഗലത്തുണ്ടായ വാഹനാപകടത്തിൽ അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ രക്തം ഒക്ടോബർ ആറിന് രാത്രിയാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. അപകടസമയം ജോമോൻ ലഹരിപദാർത്ഥം ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
മദ്യത്തിന് പുറമേ മറ്റേതങ്കിലും ലഹരി പദാർത്ഥം ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ളതിനാൽ വിശദമായ പരിശോധന ആവശ്യമായതിനാലാണ് ഫലം വരാൻ സമയമെടുത്തത്. അപകടം നടന്ന് 22 മണിക്കൂറിന് ശേഷമാണ് രക്തം പരിശോധനയ്ക്ക് ശേഖരിക്കാൻ സാധിച്ചിരിക്കുന്നത് എന്നതിനാൽ പരിശോധനാ ഫലത്തിൽ എത്രമാത്രം കൃത്യതയുണ്ടാകുമെന്നതിൽ സംശയം നിലനിൽക്കുകയാണ്.
സാധാരണ ഗതിയിൽ 24 മണിക്കൂറിനുള്ളിലാണ് രക്തം പരിശോധിക്കേണ്ടത്. 22 മണിക്കൂർ പിന്നിടുമ്പോൾ തന്നെ രക്തത്തിൽ മദ്യത്തിന്റെ അംശം കുറയും. 100 മില്ലി രക്തത്തിൽ 30 മില്ലി മദ്യമെങ്കിലും കണ്ടെത്തിയാൽ മാത്രമേ മദ്യപിച്ചതായി കണക്കാക്കൂ. അപകടത്തിന് പിന്നാലെ ജോമോൻ ഒളിവിൽ പോയതിന് പിന്നിൽ ലഹരി ഉപയോഗിച്ചതാകാം കാരണമെന്ന് പോലീസ് സംശയിച്ചിരുന്നു. വടക്കഞ്ചേരി അപകടത്തെ സംബന്ധിച്ചിടത്തോളം ടൂറിസ്റ്റ് ബസ് ഡ്രൈവറായ ജോമോന്റെ രക്ത പരിശോധനാ ഫലം നിർണായകമാണ്.
Comments