തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ നിതിൻ രാജ്. പ്രതികാര മനോഭാവത്തിൽ കൃത്യമായ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ഡിസിപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിനമായ 26-ന് ബാറിൽ നടന്ന തർക്കമാണ് അഖിലിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ലഹരി ഉപയോഗിച്ച ശേഷമായിരുന്നു കൊലയെന്നും സ്ഥിരമായി ലഹരിക്ക് അടിമകളാണെന്നും പൊലീസ് വ്യക്തമാക്കുന്നു. 2019-ൽ സമാന രീതിയിൽ കരമന സ്വദേശി അനന്തുവിനെയും കൊലപ്പെടുത്തിയിരുന്നു. അനന്തു വധക്കേസിലെ പ്രതി കിരൺ കൃഷ്ണനും സംഘവുമാണ് അഖിൽ വധത്തിന് പിന്നിലുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കാറിലെത്തിയാണ് അഖിലിനെ വിളിച്ചിറക്കി കൊണ്ടുപോയത്. വിഴിഞ്ഞത്ത് നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോല കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഘം കമ്പിവടി കൊണ്ട് പലതവണ അടിക്കുന്നതും മരണം ഉറപ്പക്കാനായി പല തവണ കല്ല് കൊണ്ട് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഖിൽ തലയോട്ടി പിളർന്ന നിലയിലായിരുന്നു ആശുപത്രിയിലെത്തിക്കുമ്പോഴെന്നും പൊലീസ് പറഞ്ഞു.















