ബല്ലാരി: സർക്കാർ ഉദ്യോഗസ്ഥരെയും ഉദ്യോഗാർത്ഥികളെയും പരിഹസിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. സർക്കാർ ജോലി വാങ്ങുന്നവരെല്ലാം പണം കൊടുത്താണ് അത് നേടുന്നത് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കർണാടകയിലെ ബല്ലാരിയിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു രാഹുലിന്റെ അധിക്ഷേപ പരാമർശം.
‘നിങ്ങൾക്ക് കർണാടകയിൽ പോലീസ് ഇൻസ്പെക്ടറാകണമെങ്കിൽ 80 ലക്ഷം രൂപ കൊടുത്താൽ മതി. പണമുണ്ടെങ്കിൽ നിങ്ങൾക്ക് കർണാടകയിൽ സർക്കാർ ഉദ്യോഗം വാങ്ങാം. പണമില്ലെങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് തൊഴിലില്ലാത്തവനായി തുടരാം.‘ ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രാജ്യമെമ്പാടുമുള്ള യുവാക്കൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാപകൽ ഭേദമില്ലാതെ പഠിച്ച് പരീക്ഷയെഴുതി കായികക്ഷമതാ പരീക്ഷയും അഭിമുഖവും കടന്നാണ് പല യുവാക്കളും സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. അവരുടെ കഷ്ടപ്പാടുകളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന പ്രതികരണങ്ങൾ.
സ്വജനപക്ഷപാതത്തിന്റെ ആനുകൂല്യം പറ്റി രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന രാഹുൽ ഗാന്ധിക്ക് ആരെയും എന്തും പറയാമെന്ന് ധരിക്കരുത്. 80 ലക്ഷവും ഒരു കോടിയും മുടക്കി, പരീക്ഷ പോലും എഴുതാതെ കേരളത്തിൽ ചില പ്രത്യേക വിഭാഗക്കാർ സർക്കാർ ശമ്പളം പറ്റുന്നതിനെക്കുറിച്ച് വാളയാറിനിപ്പുറം യാത്ര നടത്തിയപ്പോൾ രാഹുൽ മിണ്ടാതിരുന്നത് എന്ത് കൊണ്ടായിരുന്നുവെന്നായിരുന്നു ഒരു മലയാളി യുവാവിന്റെ ചോദ്യം.
Comments