ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. 27 കാരിയായ ഭജൻപുര സ്വദേശിനിയെയാണ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിലായിരുന്നു 27 കാരിയുൾപ്പെട്ട സംഘം രത്തൻ ലാലിനെ കൊലപ്പെടുത്തിയത്.
സംഭവ ശേഷം യുവതി ഒളിവിൽ പോയിരുന്നു. പിന്നീട് പോലീസ് ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡൽഹി പോലീസ് അന്വേഷണം ഏറെക്കുറേ അവസാനിപ്പിച്ചിരുന്നു. ഇതിനിടെയാണ് യുവതിയുടെ അടുത്ത ബന്ധു സ്ഥിരമായി ഒരു കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറിലേക്ക് ഒരു ദിവസം പല തവണ വിളിക്കുന്നതായി ഡൽഹി പോലീസ് ടെക്‌നിക്കൽ സെല്ലിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ നമ്പർ നോയിഡയിലെ കമ്പനിയുടേത് ആണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ ഇവിടെയെത്തി യുവതിയെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ യുവതി പോലീസിനോട് കുറ്റം സമ്മതിച്ചു. രത്തൻലാലിനെ കൊലപ്പെടുത്തിയ ശേഷം ഡൽഹി വിട്ട യുവതി വിവിധ ഭാഗങ്ങളിലായി വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇങ്ങനെയാണ് യുവതി നോയിഡയിൽ എത്തിയത്. ഇവിടെയെത്തി വിവാഹിതയായ യുവതി ഭർത്താവിന്റെ സഹായത്തോടെ നോയിഡയിലെ കമ്പനിയിൽ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് ആയി ജോലി നേടിയെടുക്കുകയായിരുന്നു.
Leave a Comment