മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന താനെ ലോക്സഭാ സീറ്റിലേക്ക് മുൻ താനെ മേയർ നരേഷ് മസ്‌കെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ശിവസേന (യുബിടി) സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ രാജൻ വിചാരെയാണ് എതിരാളി.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശക്തികേന്ദ്രമാണ് താനെ. താനെയിലെ കോപ്രി-പച്ച്പഖാഡി നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
കല്യാൺ ലോക്സഭാ സീറ്റിൽ മുഖ്യമന്ത്രി ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ സ്ഥാനാർത്ഥിത്വവും ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിയാണ് ശ്രീകാന്ത് ഷിൻഡെ.
ശിവസേന, ബിജെപി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവരടങ്ങുന്ന മഹായുതി സഖ്യവും കോൺഗ്രസ്, ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം, എൻസിപിയിലെ ശരദ് പവാർ വിഭാഗം എന്നിവരടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യവും തമ്മിലാണ് മത്സരം.