എറണാകുളം: എസ്എഫ്ഐ നേതാവിനെ മർദ്ദിച്ച എസ്ഐയ്ക്കെതിരെ മണിക്കൂറുകൾക്കകം നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. എസ്ഐയെ സസ്പെൻഡ് ചെയ്തു. കോതമംഗലം സ്റ്റേഷനിലെ എസ് ഐ മാഹിൻ സലീമിനെതിരെയാണ് നടപടി സ്വീകരിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയായിരുന്നു സസ്പെൻഷൻ.
മാർ ബസേലിയസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും, എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയുമായ റോഷൻ റെന്നിയ്ക്കാണ് മർദ്ദനമേറ്റത്. ഹോട്ടലിൽ ബഹളം ഉണ്ടാക്കിയതിന് റോഷന്റെ സുഹൃത്തിനെ പോലിസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായും പോലീസ് ആരോപിച്ചു. സുഹൃത്തിനെ ഇറക്കാൻ സ്റ്റേഷനിലെത്തിയ റോഷനും കൂട്ടരും പോലീസുകാർ മേൽവിലാസവും മറ്റ് വിവരങ്ങളും തിരക്കിയതിനെ ചോദ്യം ചെയ്തു.
പോലീസിന് നേരെ തട്ടിക്കയറിയതോടെ ബഹളം കേട്ട് ഉള്ളിൽ നിന്ന് ഇറങ്ങി വന്ന എസ്ഐ റോഷനെ ബലമായി പിടിച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനിടയിൽ ഞാൻ എസ് എഫ് ഐ യുടെ ലോക്കൽ സെക്രട്ടറിയാണെന്ന് പറഞ്ഞ് എസ് ഐയെ വിരട്ടാനും നേതാവ് ശ്രമിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എസ് എഫ് ഐ ക്കാർ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് പാർട്ടി തലത്തിൽ സമ്മർദ്ദം ചെലുത്തി എസ് ഐക്കെതിരെ നടപടിയെടുപ്പിച്ചത്.
മയക്കുമരുന്നിനെതിരെ ക്യാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത എന്ന പേരിൽ നാടുനീളെ എസ് എഫ് ഐ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയ സുഹൃത്തിനെ രക്ഷിക്കാൻ എസ്എഫ്ഐ നേതാക്കൾ നേരിട്ട് എത്തിയത്.
Comments