ആഭിചാര തട്ടിപ്പുകൾക്ക് ഇരുതലമൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവയുടെ കടത്തുകൾ വ്യാപകമാകുന്നു. രാജ്യാന്തര കണ്ണികളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ. ഈ വന്യജീവികൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് പറഞ്ഞുള്ള തട്ടിപ്പുകേസിൽ നിരവധി പേർ പിടിയിലാകുമ്പോഴും ഇവയ്‌ക്ക് മോഹവില പറഞ്ഞുള്ള തട്ടിപ്പ് വർദ്ധിക്കുകയാണ്.
ആഭിചാര ക്രിയകൾക്കായി ഇരുതലമൂരി ഉൾപ്പെടെയുള്ള ജീവികളെ എത്തിച്ചു നൽകുന്ന വൻ സംഘത്തിലെ കണ്ണികൾ കൊച്ചിയിലടക്കം നേരത്തെ പിടിയിലായിട്ടുണ്ട്. ആഭിചാരക്രിയകളുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്ക് ജീവികളെ എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള സംഘങ്ങൾ വലിയ വന്യജീവി കടത്ത് സംഘങ്ങളുടെ ഭാഗമാണ്.
ഈ സംഘത്തിന്റെ ഇടപാടുകൾ ഇപ്പോഴും സജീവമാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മോഹവിലയ്‌ക്കാണ് നക്ഷത്ര ആമകളുടെയും, ഇരുതലമൂരികളുടെയും കച്ചവടമുറപ്പിക്കുന്നത്. റൈസ് പുള്ളർ ഇടപാടുകളുമുണ്ട്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമ്പോഴും നഷത്ര ആമകളെ കേരളത്തിലേക്കും കടത്തുകയാണ്. മാന്ത്രിക – ആഭിചാര ക്രിയകൾക്കായി ഈ ജീവികളെ വാങ്ങുന്നത് അടുത്ത കാലത്തായി വർദ്ധിക്കുകയാണ്.
തമിഴ്‌നാട്ടിൽ നിന്നാണ് കൂടുതലും കൊണ്ടുവരുന്നത്.സാത്താനെ ആകർഷിക്കാനും, പണം സമ്പാദിക്കാനും വെള്ളിമൂങ്ങകളെ ഉപയോഗിച്ചുള്ള ദുർമന്ത്രവാദങ്ങൾക്ക് കഴിയുമെന്നാണ് വ്യാജമന്ത്രവാദികൾ പ്രചരിപ്പിക്കുന്നത്. നക്ഷത്ര ആമകളെ മലേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നുണ്ട്.ലക്ഷങ്ങളാണ് വില.
ആഭിചാരക്രിയകൾക്ക് ശേഷം വെള്ളിമൂങ്ങകളെ കൊന്ന് രക്തം വീടിന് ചുറ്റും തളിച്ചാൽ സാത്താൻ ഗൃഹനാഥന്റെ അടിമയാകുമെന്നാണ് വിശ്വസിപ്പിക്കുന്നത്. കൊച്ചിയിലും, മലപ്പുറത്തുമെല്ലാം ഇരുതലമൂരി പാമ്പുകളെയും, നക്ഷത്ര ആമകളെയും കൈമാറുന്നതിനുള്ള ഇടനിലക്കാരുണ്ട്. ഇലന്തൂർ ആഭിചാര കൊലയുടെ പശ്ചാത്തലത്തിൽ ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കായും വലവിരിച്ചിരിക്കുകയാണ് പോലീസും, വനം വകുപ്പും.
Comments