ഇടുക്കി: ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയെ തെമ്മാടിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എംഎം മണി എംഎൽഎ. 1964 ലെയും, 1993 ലെയും ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്‌ക്കാൻ മുഖ്യമന്ത്രി നൽകിയ നിർദ്ദേശം കളക്ടർ അവഗണിക്കുന്നുവെന്ന് ആരോപിട്ട് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു എംഎം മണിയുടെ അധിക്ഷേപം. ഇത് ജനങ്ങൾ പൊറുക്കില്ലെന്നും എംഎൽഎ താക്കീത് നൽകിയിരുന്നു.
ഭൂവിനിയോഗവുമായി ബന്ധപ്പെട്ടുള്ള റവന്യൂ വകുപ്പ് നടപടികൾ നിർത്തിവയ്‌ക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയാണ്. എന്നാൽ മുഖ്യമന്ത്രി മൈതാന പ്രസംഗം നടത്തിയാൽ മതിയെന്ന് പറഞ്ഞ തെമ്മാടിയാണ് ദേവികുളം സബ് കളക്ടർ. യുപിയിലോ മദ്ധ്യപ്രദേശിലോ നിന്നുള്ളവനാണ് കളക്ടർ. അവിടെയെല്ലാം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലും. ഇതിന് കൂട്ടു നിൽക്കുന്നവരാണ് രാഹുൽ കൃഷ്ണയും കളക്ടർമാരും സബ്കളക്ടർമാരും- ഇങ്ങനെയായിരുന്നു എംഎം മണിയുടെ പരാമർശം.
ആർഡിഒ ഓഫീസ് വളഞ്ഞായിരുന്നു സിപിഎം സമരം നടത്തിയത്. എംഎം മണി എംഎൽഎയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. അതേസമയം അധിക്ഷേപ പരാമർശത്തിൽ എംഎം മണിയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
വിഷയത്തിൽ ദേവികുളം സബ് കളക്ടർക്കെതിരെ നേരത്തെ എംഎം മണി ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ശക്തി എന്താണെന്ന് ഇടുക്കി കളക്ടർക്കും സബ് കളക്ടർക്കും ബോദ്ധ്യപ്പെടുത്തികൊടുക്കുമെന്നായിരുന്നു എംഎം മണിയുടെ ഭീഷണി.
Comments