ന്യൂഡൽഹി : ഉത്തർപ്രദേശിലെ സർവകലാശാലകൾ മോശമാണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടി നൽകി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള ഗവർണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്റെ ജന്മനാടായ ഉത്തർപ്രദേശിനെ അപമാനിക്കാൻ മന്ത്രിമാരും മുൻമന്ത്രിമാരും മൽസരിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. ബനാറസ് സർവകലാശാലയും അലിഗഡ് സർവകലാശാലയും ഐഐടി കാൺപൂരും പോലെ രാജ്യത്തിന്റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അഭിനവ ബുദ്ധിജീവികൾ മോശം പറയുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
ബാലഗോപാലിന്റെ സർക്കാർ ഭരിക്കുമ്പോഴാണ് കേരളത്തിലെ ഒരു കോളേജിൽ വിദ്യാർത്ഥിനിയെ ക്യാമ്പസിൽ സഹപാഠി കഴുത്തറുത്ത് കൊന്നത്, ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സുഹൃത്ത് വെടിവച്ചു കൊന്നത്, മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത്.
കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തിയിട്ടുള്ള അതിക്രമങ്ങൾ രാജ്യത്തിന്റെ മുന്നിൽ മലയാളിയുടെ മാനം കളയുന്നതായിരുന്നു. എന്നിട്ടാണ് ഇവർ യുപിയെ വിമർശിക്കുന്നത് എന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിനെയും അവിടുത്തെ ജനങ്ങളെയും തുടർച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്റെ അഖണ്ഡതയെക്കൂടിയാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ വെല്ലുവിളിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –
ഗവർണറോട് തോറ്റതിന് യു.പിയോടോ !
അധികാരത്തിന്റെ ഗർവും അഴിമതിയോടുള്ള ആർത്തിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പൂർണമായും അന്ധരാക്കിയിരിക്കുന്നു. ബഹു.കേരള ഗവർണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്റെ ജന്മനാടായ ഉത്തർപ്രദേശിനെ അപമാനിക്കാൻ മന്ത്രിമാരും മുൻമന്ത്രിമാരും മൽസരിക്കുകയാണ്. ഉത്തർപ്രദേശിലെ സർവകലാശാലകളെല്ലാം മോശമാണെന്നാണ് ധനമന്ത്രി ബാലഗോപാലിന്റെ കണ്ടെത്തൽ.
ബനാറസ് സർവകലാശാലയും അലിഗർ സർവകലാശാലയും ഐഐടി കാൺപൂരും പോലെ രാജ്യത്തിന്റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തൽ..
ഏതോ സർവകലാശാലയിൽ സുരക്ഷാജീവനക്കാരൻ വിദ്യാർഥികളെ കൊലപ്പെടുത്തിയതാണ് യുപിയിൽ എല്ലാം മോശമെന്ന ബാലഗോപാലിന്റെ കണ്ടെത്തലിന് പിന്നിൽ !
ബാലഗോപാലിന്റെ സർക്കാർ ഭരിക്കുമ്പോളാണ് കേരളത്തിലെ ഒരു കോളേജിൽ വിദ്യാർഥിനിയെ കാമ്പസിൽ സഹപാഠി കഴുത്തറുത്ത് കൊന്നത്, ഹോസ്റ്റലിൽ വിദ്യാർഥിനിയെ സുഹൃത്ത് വെടിവച്ചു കൊന്നത്, മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത്. കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തിയിട്ടുള്ള അതിക്രമങ്ങൾ രാജ്യത്തിന്റെ മുന്നിൽ മലയാളിയുടെ മാനം കളയുന്നതായിരുന്നു.. അതുകൊണ്ട് കേരളത്തിലെ സർവകലാശാലകളാകെ മോശമാണെന്ന് മന്ത്രിക്ക് അഭിപ്രായമുണ്ടോ ?
ഉത്തർപ്രദേശുകാരനായതിനാൽ ദേവികുളം സബ് കളക്ടർ മോശക്കാരനാ ണെന്ന് എംഎം മണി ആക്രോശിക്കുന്നു. ”വൺ ടൂ ത്രീ” എന്ന് മനുഷ്യരെ കൊന്നുതള്ളിയ മണിയാണ് ഉത്തർപ്രദേശുകാർക്ക് സംസ്‌കാരമില്ലെന്ന് പറയുന്നത് !
ഉത്തർപ്രദേശിനെയും അവിടുത്തെ ജനങ്ങളെയും തുടർച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്റെ അഖണ്ഡതയെക്കൂടിയാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ വെല്ലുവിളിക്കുന്നത് .
പ്രാദേശികവാദവും വംശീയതയും നിറഞ്ഞ ഇത്തരം നിലപാടുകൾ കമ്മ്യൂണിസത്തിലെ കാപട്യം കൂടിയാണ് വ്യക്തമാക്കുന്നത്.
















Comments