തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഭിഭാഷകർ ഒരുക്കാറുള്ള കോടതി വിളക്ക് ആഘോഷം നടന്നു. ക്ഷേത്രത്തിന് അകത്തും നടപ്പന്തലിലുമെല്ലാം വിളക്ക് തെളിയിച്ചാണ് ആഘോഷിച്ചത്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും വിവിധ കലാപരിപാടികൾ നടന്നു.
ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ ഹൈക്കോടതി ജസ്റ്റിസ് പി.സോമരാജൻ ഉദ്ഘാടനം ചെയ്തു. കാഴ്ചശീവേലി, വിളക്കെഴുന്നള്ളിപ്പ്, തായമ്പക, കലാപരിപാടികൾ എന്നിവയോടെ സമ്പൂർണമായി ഏകാദശി വിളക്ക് ആഘോഷിച്ചു. സ്റ്റേജിന് പുറകിലും നോട്ടീസിലുമെല്ലാം കോടതി വിളക്ക് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്.
‘കോടതി വിളക്ക്’ എന്ന പേരിൽ ഏകാദശി വിളക്ക് നടത്തുന്നത് ശരിയല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ ഒഫീഷ്യൽ മെമ്മോറാണ്ടം പുറപ്പെടുവിച്ചിരുന്നു. കോടതി വിളക്കിന്റെ നടത്തിപ്പിൽ നിന്നും ജഡ്ജിമാർ വിട്ടുനിൽക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്.
ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കോടതി മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുമെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.
Comments