തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ പോലീസിന് പരാതി നൽകാതിരുന്നത് നിയമോപദേശപ്രകാരമെന്ന് റിപ്പോർട്ട്. കോടതി ഇടപെടൽ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മേയർ പോലീസിന് പരാതി നൽകാതിരുന്നത്. ഈ സാഹചര്യത്തിൽ നിയമോപദേശമനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിക്കുകയായിരുന്നു ആര്യാ രാജേന്ദ്രൻ.
പോലീസിന് പരാതി നൽകിയാൽ വിഷയത്തിൽ കോടതി ഇടപെടൽ ഉടൻ ഉണ്ടായേക്കും. ഇത് അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങളെ തന്നെ മാറ്റിമറിച്ചേക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ കൂടിയാണ് മേയറുടെ നീക്കം.
തന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസമാണ് മേയർ പരാതി നൽകിയത്. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടെങ്കിലും കേസെടുക്കാതെ തന്നെ പരാതി പരിഗണിക്കുന്ന നിലപാടിലൂടെയാണ് ക്രൈംബ്രാഞ്ച് സംഘം മുന്നോട്ടുപോകുന്നത്. പ്രത്യേക രീതിയിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ പാർട്ടിക്കും മേയർക്കും അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തം.
പരാതിയിൽ പ്രാഥമിക റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിർദേശം. അതായത്, കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ അന്വേഷണ നടപടികൾ തുടരും. പരാതിക്കാരിയായ മേയറുടെ മൊഴിയെടുക്കുന്നത് ഉൾപ്പെടെ ഇതിന്റെ ഭാഗമാണ്. ആഴത്തിലുള്ള അന്വേഷണം നടത്താതെ പാർട്ടിക്കും മേയറിനും പോറലേൽക്കാത്ത രീതിയിൽ മുന്നോട്ടുപോകുകയാണ് ക്രൈംബ്രാഞ്ച്. പോലീസിൽ നേരിട്ട് പരാതി നൽകിയിരുന്നുവെങ്കിൽ കേസെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്നത് കത്ത് വിവാദത്തിന് കൂടുതൽ തിരികൊളുത്തുമെന്ന ഭയമാണ് മേയർക്കും പാർട്ടിക്കുമെന്നാണ് വിലയിരുത്തൽ.
Comments