തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലകളുടെ ചാൻസിലർ പദവിയിൽ നിന്നും മാറ്റുന്നത് സർക്കാരിന്റെ പോസിറ്റീവ് സമീപനമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. പൊതുസ്വഭാവമുള്ള സർവകലാശാലകൾക്ക് ഒറ്റ ചാൻസലറെ നിയമിക്കും.കാർഷിക, ഡിജിറ്റൽ സർവകലാശാലകൾക്ക് പ്രത്യേകം ചാൻസലർമാർ വരും. കേരള, കാലിക്കറ്റ്, കണ്ണൂർ എം.ജി, സംസ്‌കൃത സർവകലാശാലകൾക്ക് ഒരു ചാൻസിലറായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദേശ സർവകലാശാലകളിൽ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരാണ് ചാൻസലർ ആയിട്ടുള്ളത്. അതാണ് ഇവിടേയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതിനായി ഓർഡിനൻസ് ഇറക്കുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനാണ്. ഓർഡിനൻസിൽ ഒപ്പിടേണ്ട ഭരണഘടന ബാധ്യത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിറവേറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി മൂന്ന് കമ്മീഷനുകളെ നിയമിച്ചിരുന്നു. കമ്മീഷൻ മുന്നോട്ടു വെച്ച നിർദേശങ്ങളിൽ ഒരു നിർദേശം ചാൻസലർ സ്ഥാനത്തേക്ക് ഒരു അക്കാദമിഷ്യനെ നിയമിക്കണമെന്നായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ കാര്യങ്ങൾ കൃത്യമായി പഠിക്കുന്ന അക്കാഡമിഷ്യനായിരിക്കണമെന്നും കമ്മീഷൻ നിർദേശത്തിലുണ്ടായിരുന്നു. കമ്മീഷൻ റിപ്പോർട്ട് കിട്ടിയപ്പോൾ തന്നെ തീരുമാനിച്ചതാണ് മാറ്റം കൊണ്ടുവരാൻ. ഗവർണറെ മറ്റ് ചുമതലകൾക്കായി വിട്ടു നൽകേണ്ടതാണെന്ന് പൂഞ്ച് കമ്മീഷൻ റിപ്പോർട്ടിലും പറഞ്ഞിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയും മന്ത്രിമാരും ചാൻസിലറാവാൻ സാധ്യതയില്ല. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റണമെന്ന് സർക്കാരിന് പിടിവാശിയില്ല. പ്രതിപക്ഷത്തിന് പറയാനുള്ളത് സഭയിൽ പറയട്ടെയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Comments