ന്യൂഡൽഹി: അടുത്തയാഴ്ച ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി ചിലവിടുന്നത് വിശ്രമമില്ലാതെ 45 മണിക്കൂർ. 20 ഓളം യോഗങ്ങളിലാണ് അദ്ദേഹത്തിന് പങ്കെടുക്കുവാനുള്ളത്. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് നവംബർ 14 തിങ്കളാഴ്ച ഇന്തോനേഷ്യയിലേക്ക് പോകുന്ന പ്രധാനമന്ത്രി നവംബർ 16 ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തും.
ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മുതൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വരെ പങ്കെടുക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി പത്തോളം ലോക നേതാക്കളുമായി ചർച്ച നടത്തും.ഫ്രാൻസിന്റെ പ്രധാനമന്ത്രി ഇമാനുവൽ മക്രോൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സുരിനാം പ്രസിഡന്റ്,യുഎസ് പ്രസിഡന്റ് ജോ ബൈഡൻ,തുടങ്ങിയ പ്രമുഖരുമായാണ് പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തുക.
തുടർന്ന് ഇന്തോനേഷ്യയിൽ താമസിക്കുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജി-20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി ജി-20 ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായി ചുമതലയേൽക്കും.
കഴിഞ്ഞ ദിവസം ജി20 ലോഗോ, തീം, വെബ്‌സൈറ്റ് എന്നിവയുടെ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചിരുന്നു.ഇന്ത്യയുടെ ദേശീയ പതാകയുടെ നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജി 20 ലോഗോ ആവിഷ്‌കരിച്ചിരിക്കുന്നത്. ഭൂമിയെ അടയാളപ്പെടുത്തിക്കൊണ്ടാണ് വെല്ലുവിളികൾക്കിടയിലും വളർച്ചയെ പ്രതിഫലിപ്പിക്കുന്ന രാജ്യത്തിന്റെ ദേശീയപുഷ്പമായ താമരയെ ലോഗോയിൽ ഉൾപ്പെടുത്തിയത്. ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി എന്നാണ് ലോഗോയിലെ മുദ്രാവാക്യം.2023 സെപ്തംബർ ഒമ്പതിനും പത്തിനും ഡൽഹിയിലാണ് അടുത്ത ഉച്ചകോടി നടക്കുക
Comments