ഇലക്ട്രിക് വാഹന രംഗത്തെ ഭീമനാണ് ടെസ്‌ല. ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുളളതാണ് സ്ഥാപനം. ചൈനയിൽ വാഹനത്തിന് വലിയ ജനപ്രീതിയാണ് ഉള്ളത്. സുരക്ഷിതമായ ഇലക്ട്രിക് വാഹനമെന്ന് ഇതിനോടകം പേരു കേട്ട മോഡലാണ് ടെസ്‍ല. എന്നാൽ, ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് അമിത വേഗതയിൽ സഞ്ചരിക്കുന്ന ടെസ്‍ല വൈ മോഡൽ യാത്രക്കാരുടെ ജീവനെടുക്കുന്ന വീഡിയോയാണ്. അമിത വേഗതയിൽ ചീറിപാഞ്ഞ ടെസ്‍ലയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 2 പേർ മരിച്ചു. ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ നവംബർ 5 നാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
അപകടത്തിൽ ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയുമാണ് മരിച്ചത്. ടെസ്‍ല വൈ മോഡൽ ഓടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ടെസ്‌ല കാർ അതിവേഗത്തിൽ പായുന്നതും മറ്റ് വാഹനങ്ങളെയും സൈക്കിൾ യാത്രക്കാരെയും ഇടിക്കുന്നത് വീഡിയോയിൽ കാണാം. ടെസ്‌ലയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ചൈന. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ടെസ്‍ലയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്.
Crazy @Tesla video from a week ago. Just saw it on Reddit.
Driver was trying to park the car and then things went awry.
Parking button didn’t work.
Breaks didn’t work.
It just kept on accelerating.
Two people including a high school girl dead. pic.twitter.com/GTwVs7QOg6
— Ravi Handa (@ravihanda) November 13, 2022
അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തണമെന്നാണ് വാഹനപ്രേമികളുടെ ആവശ്യം. മനപൂർവ്വം വാഹനം വേഗതയിൽ ഓടിച്ചതാണോ, അതോ മറ്റെന്തെങ്കിലും തകരാറാണോ വാഹനത്തിന്റെ വേഗത കൂടാൻ കാരണമായതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ബ്രേക്ക് പെഡലിൽ ഉണ്ടായ പ്രശ്‌നമാണെന്നാണ് ഡ്രൈവറുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ വാഹനം ഓടുമ്പോൾ ബ്രേക്ക് ലൈറ്റുകൾ കത്തിയിരുന്നില്ലെന്നും അതിനാൽ അമിത വേഗത്തിൽ മനപൂർവ്വം ഓടിച്ചതായിരിക്കാം എന്നും വിവാദത്തിന് പിന്നാലെ ടെസ്‍ലയും പറയുന്നു. അപകടത്തിന് പിന്നിലെ സത്യം കണ്ടെത്താൻ കമ്പനി ഒപ്പം നിൽക്കുമെന്നും ടെസ്‍ല പ്രതികരിച്ചു. ഇതിന് മുമ്പും സമാനമായ ആരോപണം ടെസ്‍ല നേരിട്ടിരുന്നു. കഴിഞ്ഞ വർഷം ഷാങ്ഹായ് ഓട്ടോ ഷോയിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വാഹനം അപകടത്തിൽപ്പെട്ടത് ടെസ്‍ലയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരാൻ കാരണമായിരുന്നു.
















Comments