തിരുവനന്തപുരം: കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷണം പോയ സംഭവത്തിൽ ക്രൈംബ്രാഞ്ച് സിഐയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. സിഐ സിബി തോമസിനെതിരെയാണ് കുറ്റപത്രം.
കഞ്ചാവ് കേസ് പ്രതി രാമസ്വാമിയുടെ വീട്ടിൽ നിന്ന് 56 പവൻ സ്വർണവും 70,000 രൂപയും കവർന്നുവെന്നാണ് കേസ്. 2009ൽ സിബി തോമസ് എസ്‌ഐ ആയിരിക്കുമ്പോഴാണ് സംഭവം. അന്ന് പേരൂർക്കടയിൽ എസ്‌ഐയായിരുന്നു സിബി തോമസ്. പേരൂർക്കട പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു കഞ്ചാവ് കേസ് പ്രതി രാമസ്വാമിയുടെ വീട്. ഈ വീട്ടിൽ പ്രദേശത്തെ ആളുകൾ കയറി അതിക്രമം നടത്തിയിരുന്നു. തുടർന്ന് അവിടെ പോലീസ് എത്തുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തു. സിബി തോമസിന്റെ നേതൃത്വത്തിലായിരുന്നു കാവൽ ഏർപ്പെടുത്തിയത്. ഇതിനിടെ രാമസ്വാമിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ മോഷണം നടന്നു.
പോലീസ് കാവൽ നിൽക്കുന്ന വീട്ടിലാണ് മോഷണം നടന്നത് എന്നതിനാൽ പേരൂർക്കട പോലീസ് ഇക്കാര്യം അന്വേഷിക്കുന്നതിൽ വിശ്വാസ്യതയില്ലെന്ന് കുടുംബം അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും ചെയ്തു. ഇതിൽ ഒരു വിചിത്ര റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. സ്വർണവും പണവും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അവ കണ്ടെടുത്തുവെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. പോലീസ് സ്‌റ്റേഷനിൽ ഇക്കാര്യം റെക്കോർഡ് ചെയ്യാൻ വിട്ടുപോയതാണെന്നായിരുന്നു വാദം. എന്നാൽ ക്രൈംബ്രാഞ്ചിന്റെ ഈ വിചിത്ര റിപ്പോർട്ട് കോടതി തള്ളി. തുടർന്ന് സിബിഐ അന്വേഷണം നടന്നു.
സിബിഐ അന്വേഷണത്തിലാണ് സിഐ സിബി തോമസിനെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് ഈ കേസിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്.
















Comments