മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ നിന്നു കൊണ്ടാണ് പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനെയും മലപ്പുറം പരപ്പനങ്ങാടി സ്വദേശി സെയ്ദലവി കോയ അസഭ്യം പറഞ്ഞത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പൊതുപ്രവർത്തകൻ സിഎംകെ മുഹമ്മദ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
നരേന്ദ്രമോദിയേയും അമ്മയേയും മോശം വാക്കുകൾ ഉപയോഗിച്ചാണ് ലൈവിൽ സെയ്ദലവി കോയ അധിക്ഷേപിച്ചത്. വിദേശ രാജ്യത്തിരുന്നു കൊണ്ട് സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് രാജ്യവിരുദ്ധ കുറ്റം കൂടിയാണ്. സംഭവത്തിൽ മല്ലപ്പുറം എസ്പിക്ക് പരാതി കൊടുത്തുവെന്നും വളരെ ഗൗരവപൂർവ്വമാണ് പോലീസ് സംഭവത്തെപ്പറ്റി സംസാരിച്ചതെന്നും സിഎംകെ മുഹമ്മദ് ജനം ടിവിയോട് പറഞ്ഞു.
135 കോടിയോളം വരുന്ന ജനങ്ങളെയാണ് കുവൈറ്റിലിരുന്നു കൊണ്ട് സെയ്ദലവി അപമാനിച്ചത്. പ്രധാനമന്ത്രിയുടെ തൊണ്ണൂറു വയസ്സു കഴിഞ്ഞ മാതാവിനെ കേട്ടാൽ അറയ്‌ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞ സെയ്ദലവി കോയ സ്ത്രീത്വത്തെ മാത്രമല്ല മാതൃത്വത്തെയും അപമാനിച്ചിരിക്കുകയാണ്. പരാതിയെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചതായും സിഎംകെ മുഹമ്മദ് വ്യക്തമാക്കി.
Comments