തിരുവനന്തപുരം: കാൻസർ രോഗികൾക്കായി കെഎസ്ആർടിസി നടപ്പാക്കിയിരുന്ന ‘ഹാപ്പി ലോങ് ലൈഫ്’ പദ്ധതിയുടെ ആനുകൂല്യങ്ങൾ നിലച്ചതായി പരാതി. ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിൽ സൗജന്യ യാത്രയും സീറ്റ് ഉറപ്പുമാണ് പദ്ധതിയിലൂടെ ലഭിച്ചിരുന്നത്.
പദ്ധതിയുടെ ഭാഗമായി നൽകിവന്ന ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകളുടെ വിതരണം നിർത്തിയതോടെയാണ് രോഗികൾക്ക് ആനുകൂല്യം ലഭിക്കാതായത്. പുതിയ അപേക്ഷകർക്കും കാർഡ് ലഭിക്കുന്നില്ലെന്നും നിലവിലുള്ള കാർഡുകൾ പുതുക്കുന്നതിനുള്ള നടപടികളും നിലച്ചതായും പരാതിയുണ്ട്.
പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, മേൽവിലാസ രേഖ, ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിച്ചായിരുന്നു കാർഡ് അനുവദിച്ചിരുന്നത്. ആറുമാസമായിരുന്നു കാർഡിന്റെ കാലാവധി. തുടർന്ന് ഓൺലൈനായി പുതുക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു.
എന്നാൽ നിലവിൽ പുതുക്കൽ നടപടികൾ നിലച്ചിരിക്കുകയാണെന്നും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് വിളിച്ചാൽ മറുപടി ലഭിക്കുന്നില്ലെന്നും രോഗികൾ ആരോപിക്കുന്നു. നേരിട്ടെത്തി അന്വേഷിക്കുമ്പോൾ കാർഡ് അച്ചടിക്കുന്നതിലെ സാങ്കേതിക തടസങ്ങളാണ് അധികൃതർ വിശദീകരണമായി പറയുന്നതെന്നും പരാതിയുണ്ട്.















