കൊച്ചി: എല്ലാ പ്രതികൾക്കും ശിക്ഷ വാങ്ങി നൽകുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം.വര്‍ഗീസ്. ജാമ്യത്തിന് അർഹതയുണ്ടെങ്കിൽ പ്രതികൾക്ക് അത് നൽകണമെന്നും, എന്നാൽ അങ്ങനെ ചെയ്താൽ അതിന് പഴി കേൾക്കേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളതെന്നും ജഡ്ജി വ്യക്തമാക്കി. പ്രോസിക്യൂട്ടർമാർക്കും അഭിഭാഷകർക്കും നിയമവിദ്യാർത്ഥികൾക്കുമായി കൊച്ചിയിൽ നടന്ന ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹണി എം വർഗീസ്.
‘പോലീസ് കൊണ്ടുവരുന്ന കേസിൽ എല്ലാ പ്രതികൾക്കും ശിക്ഷ വാങ്ങി നൽകുന്നതാണ് പ്രോസിക്യൂട്ടറുടെ ജോലിയെന്ന് അറിഞ്ഞോ അറിയാതെയോ എല്ലാവരും ധരിച്ചു വെച്ചിട്ടുണ്ട്. പോലീസ് കൊണ്ടുവരുന്ന എല്ലാ പ്രതികൾക്കും ശിക്ഷ നൽകുക എന്നതല്ല പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം എന്നത് സമൂഹത്തോടാണ്’.
‘ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കണം. എന്നാൽ അങ്ങനെ ജാമ്യം നൽകാൻ പലർക്കും മടിയാണ്. പഴി കേൾക്കും എന്ന ഭീതിയാണ് എല്ലാവർക്കും’ എന്നും ജഡ്ജി ഹണി എം.വര്‍ഗീസ് പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയും നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിയുമാണ് ഹണി എം വർഗീസ്.
Comments