ദോഹ: അറബ് മണ്ണിൽ പോരാട്ടം നോക്കൗട്ട് ഘട്ടത്തിലേയ്‌ക്ക് കടക്കുമ്പോൾ കൊറോണ ലോകത്തെ ആക്രമിക്കും മുന്നേ കടന്നുപോയ ലോകകപ്പിലെ പ്രീക്വാർട്ടർ അട്ടിമറികളും ശ്രദ്ധനേടുകയാണ്. ഫ്രാൻസ്, അർജ്ജന്റീന, സ്‌പെയിൻ, ബ്രസീൽ എന്നീ മുൻ ലോകചാമ്പ്യ ന്മാരെല്ലാം അന്ന് പ്രീക്വാർട്ടറിൽ കടന്നപ്പോൾ മുൻ ലോകചാമ്പ്യന്മാരായ ഇറ്റലി യോഗ്യത നേടിയില്ല. ജർമ്മനിയും ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാനാകാതെ വീണു.
ആദ്യ 16ൽ ഫ്രാൻസ്-അർജ്ജന്റീന, ഉറുഗ്വേ-പോർച്ചുഗൽ, സ്‌പെയിൻ-റഷ്യ, ക്രൊയേഷ്യ-ഡെൻമാർക്ക്, ബ്രസീൽ-മെക്‌സിക്കോ, ബെൽജിയം-ജപ്പാൻ, സ്വീഡൻ-സ്വിറ്റ്‌സർലാന്റ്, കൊളംബിയ-ഇംഗ്ലണ്ട് എന്നിങ്ങനെയായിരുന്നു പോരാട്ടം.
ഏവരേയും നിരാശപ്പെടുത്തി മെസ്സിയുടെ അർജ്ജന്റീനയും ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലും ടോറസിന്റെ സ്‌പെയിനും, ഡെൻമാർക്കും, മെക്‌സിക്കോയും, ജപ്പാനും, സ്വിറ്റ്‌സർലാന്റും, കൊളംബിയയും പുറത്തായി.
അവസാന എട്ടിൽ ഉറുഗ്വേ ഫ്രാൻസിനേയും, ബ്രസീൽ ബെൽജിയത്തിനേയും ഇംഗ്ലണ്ട് സ്വീഡനേയും ക്രൊയേഷ്യ റഷ്യയേയുമാണ് ക്വാർട്ടറിൽ നേരിട്ടത്. ബ്രസീലിനെ അട്ടിമറിച്ച് ബെൽജിയവും റഷ്യയെ തകർത്ത് ക്രൊയേഷ്യയും ഉറുഗ്വയെ വീഴ്‌ത്തി ഫ്രാൻസും സ്വീഡനെ തുരത്തി ഇംഗ്ലീഷ് പടയും സെമിയിലേയ്‌ക്ക് കുതിച്ചു.
സെമിയിൽ ഉമീതിയുടെ ഏക ഗോളിനാണ് ഫ്രാൻസ് ബൽജിയത്തിനെ തോൽപ്പിച്ച് ഫൈനലിലേയ്‌ക്ക് കടന്നത്. ആദ്യം ഗോളടിച്ച് കയറിയ ഇംഗ്ലീഷ് പടയെ അവസാന നിമിഷങ്ങളിലെ അധിക സമയത്ത് നേടിയ ഗോളിലൂടെ 2-1ന് അട്ടിമറിച്ചാണ് ക്രൊയേഷ്യ സ്വപ്‌ന തുല്യ കലാശപോരാട്ടത്തിന് ഫ്രഞ്ച് പടയ്‌ക്ക് മുന്നിലേയ്‌ക്ക് കുതിച്ചെത്തിയത്.
അട്ടിമറികളുടെ കൂട്ടുകാരായ ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ചാണ് ഫ്രാൻസ് തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയത്. ഗോളുകളുടെ മാലപ്പടക്കം തീർത്ത ഫൈനൽ ഏവരേയും ആവേശത്തിലാക്കുന്നതുമായി. ക്രൊയേഷ്യ സമ്മാനിച്ച സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ ഫ്രാൻസ് 4-2ന് ആധികാരിക ജയത്തോടെയാണ് കപ്പ് കയ്യിലേന്തിയത്. ഗ്രീസ്മാനും പോൾ പോഗ്ബയും എംബാപ്പേയും ഫ്രാൻസിനായി ഗോൾ നേടിയപ്പോൾ പെരിസിച്ചും മാൻസൂകിച്ചും ക്രൊയേഷ്യയ്‌ക്കായി ഫ്രഞ്ച് വല കുലുക്കി. മാൻസൂകിച്ചിന്റെ പിഴവ് സെൽഫ് ഗോളായാണ് ഫ്രാൻസിന് 1-0ന് ആദ്യ ലീഡ് സമ്മാനിച്ചത്. അഞ്ച് തവണയാണ് ഫ്രാൻസും ക്രൊയേഷ്യയും അന്താരാഷ്‌ട്ര മത്സരത്തിൽ 2018 ലെ ഫൈനലിന് മുന്നേ ഏറ്റുമുട്ടിയത്.















