നാഗ്പൂർ: ഭാരതം ലോകത്തെ നയിക്കുമെന്ന് പറഞ്ഞ ഒരു കാലഘട്ടത്തിൽ ചിരിച്ചവർപോലും ഇന്ന് ജി20യുടെ തലപ്പത്തേയ്‌ക്ക് ഇന്ത്യ എത്തിയിരിക്കുന്ന മാറ്റത്തിൽ അമ്പരക്കുന്നുവെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വിശ്വചിന്തകനായ അർനോൾഡ് ടോയൻബിയുടെ ദീർഘദർശനത്തോടെയുള്ള വാക്കുകൾ ഇന്ന് യാഥാർത്ഥ്യമായി രിക്കുന്നുവെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസ് നാഗ്പൂർ എല്ലാവർഷവും നടത്തിവരുന്ന മൂന്നാം ഘട്ട പ്രവർത്തക പരിശീലനമായ തൃതീയ വർഷ സംഘശിക്ഷാവർഗ്ഗിന്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ. മോഹൻ ഭാഗവത്.
ഇന്ത്യ വിശ്വത്തെ നയിക്കും എന്ന് ഒരുകാലത്ത് പൗരാണിക ചിന്തകരും പാശ്ചാത്യ പണ്ഡിതരും പറഞ്ഞപ്പോൾ അന്നാരും അത് ചെവിക്കൊണ്ടില്ല. അന്നത്തെ ഈ നാടിന്റെ അവസ്ഥകണ്ട് ഊറിചിരിച്ചവരും പരിഹസിച്ചവരുമാണ് ഭൂരിഭാഗവും. ഇന്ന് ആഗോളതലത്തിൽ ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന ആശയങ്ങളും പരിഹാരങ്ങളും ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആധുനിക ശാസ്ത്രത്തിന്റെ മുന്നേറ്റവും നശീകരണ ശൈലിയും മനസ്സിലാക്കിയ അർനോൾഡ് ടോയൻബിയാണ് ഇന്ത്യയുടെ അപാരമായ ക്ഷമതയെ ദീർഘദർശനത്തിലൂടെ മനസ്സിലാക്കിയത്. എന്തിനും അവസാനം ഉത്തരം കണ്ടെത്താൻ ഇന്ത്യയുടെ ആദ്ധ്യാത്മികതയിലേയ്‌ക്ക് മടങ്ങേണ്ടി വരുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജി20യിൽ ഇന്ത്യയുടെ അദ്ധ്യക്ഷസ്ഥാനമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
ഇന്ന് ലോകം ഇന്ത്യയെക്കുറിച്ച് തന്നെ ചർച്ച ചെയ്യുന്നു. ജി20 അദ്ധ്യക്ഷ സ്ഥാനം സാധാരണ കാര്യമല്ല. ഇന്ത്യയുടെ ക്ഷമതയും ഇന്ത്യ ആർജ്ജിച്ച നന്മയും വിജ്ഞാനവുമെല്ലാം ചേർന്ന അവസ്ഥയെ തിരിച്ചറിഞ്ഞാണ് ലോകം ആദരിക്കുന്നത്. എന്നാൽ ആധുനിക ലോകത്തിന്റെ പ്രശ്‌നപരിഹാരത്തിന് ഇത് ഒരു തുടക്കം മാത്രമാണ്. നാം ഏറെ മുന്നേറേണ്ടിയിരിക്കുന്നു. അതിന് രാജ്യം മുന്നേറുക എന്നു വെച്ചാൽ അതിനർത്ഥം ജനങ്ങൾ കാര്യക്ഷമതയുള്ളവരും കഴിവുറ്റവരും കരുത്തരുമാവുക എന്നതാണ്. അതിന് രാജ്യത്തോടുള്ള ഭക്തി അനിവാര്യ ഘടകമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ടാലന്റിനും ടെക്‌നോളജിയ്‌ക്കുമപ്പുറം എന്റെ നാട് എന്ന ആത്മീയ ഭാവന മനസ്സിൽ നിറയുന്നതാണ് ദേശഭക്തി. ലോകത്തെ ജയിക്കാനല്ല, ലോകത്തെ നയിക്കാനാണ് ശക്തിയാർജ്ജിക്കുന്നതെന്നും ആധുനിക ഇന്ത്യ കാണിച്ചു തരികയാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ലോകത്തിന് ആകെ സുഖം നൽകുന്ന സമാധാനവും ശാന്തിയും പ്രദാനം ചെയ്യുന്ന ദർശനത്തിന് ഉടമകളാണ് നാം. ഹിന്ദുത്വത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടും അതാണെന്നും മോഹൻഭാഗവത് കൂട്ടിച്ചേർത്തു. പരിപാടിയിൽ വരാണസി കാശീ മഹാപീഠാദ്ധ്യക്ഷൻ ജഗദിഗുരു ശ്രീ മല്ലികാർജ്ജുന വിശ്വാരാദ്ധ്യ ശിവാചാര്യ മഹാസ്വാമി മുഖ്യതിഥിയായിരുന്നു.
Comments