ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ തുനിയുന്നവർ ആരായാലും അവർക്ക് കനത്ത പ്രത്യാഘാതം ഏൽക്കേണ്ടി വരുമെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. 2019ലെ ബലാക്കോട്ട് വ്യോമാക്രമണം ശത്രുക്കൾ ഇടയ്‌ക്കൊക്കെ ഓർമ്മിക്കുന്നത് നന്നായിരിക്കുമെന്നും പാകിസ്താനും ചൈനക്കുമുള്ള മുന്നറിയിപ്പ് എന്ന നിലയിൽ ജനറൽ നരവാനെ വ്യക്തമാക്കി.
ഒന്നും നമ്മളായിട്ട് തുടങ്ങി വെക്കുന്നതല്ല. എന്നാൽ, അനാവശ്യമായി നമ്മുടെ നേർക്ക് ആക്രമണം നടത്തുന്നവരെ നമ്മൾ വെറുതെ പോകാൻ അനുവദിക്കാറുമില്ല. ഇങ്ങോട്ട് തരുന്നത് ഇരട്ടിയായി തിരിച്ചു നൽകുന്നതാണ് നമ്മുടെ പാരമ്പര്യം. അനാവശ്യ പ്രകോപനങ്ങൾ നടത്തുന്നവർ സഹിക്കേണ്ടി വരുന്നത് എന്തൊക്കെ നഷ്ടങ്ങളായിരിക്കുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാൻ 2019ലെ ബലാക്കോട്ട് വ്യോമാക്രമണത്തിലൂടെ ഇന്ത്യക്ക് സാധിച്ചുവെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ജനറൽ നരവാനെ ഓർമ്മിപ്പിച്ചു.
44 സൈനികരുടെ വീരമൃത്യുവിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ മുന്നൂറിലധികം ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഭീകരർ കൊല്ലപ്പെട്ട വിവരം ആദ്യം പാകിസ്താനും ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളും നിഷേധിച്ചുവെങ്കിലും പിന്നീട്, തകർന്ന ജെയ്ഷെ ക്യാമ്പിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
















Comments