തവാംഗ്: അതിർത്തിയിൽ ഇന്ത്യയ്ക്കെതിരെ ഗൂഢനീക്കം നടത്താമെന്നത് ചൈനയുടെ വ്യാമോഹം മാത്രമാണെന്ന് പരിഹസിച്ച് മുൻ സൈനികൻ. മുൻ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥനും ഇന്ത്യ-ചൈന യുദ്ധകാലഘട്ടം നേരിട്ടനുഭവിച്ചിട്ടുള്ള താഷി ധുൻദുപാണ് ചൈനയ്ക്ക് ചുട്ടമറുപടി നൽകിയത്. സാഹചര്യം ഏറെ മാറിക്കഴിഞ്ഞെന്നും ഇത് 1962 അല്ലെന്നും ബീജിംഗ് മനസ്സിലാക്കണമെന്നുമാണ് മുൻകാല സൈനികൻ താഷി ധുൻദുപ് വീറോടെ പറഞ്ഞത്
ചൈനയുടെ സൈനികർ 1962ൽ ഏതാണ്ട് രണ്ടുമാസക്കാലമാണ് അതിർത്തിയിൽ തമ്പടിച്ചത്. തനിക്ക് ആ സമയത്ത് പ്രായം 16 മാത്രമായിരുന്നു. ആ കാലഘട്ടത്തിലെ പോരാട്ടം ഒരിക്കലും മറക്കാനാവില്ല. അന്ന് ജനങ്ങൾ ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ പിന്തുണയാണ് നൽകിയത്. അക്സായ് ചിൻ അതിർത്തിയിൽ നിന്നാണ് ചൈന 1962ൽ ഇന്ത്യൻ അതിർത്തി ലംഘിച്ചത്.
അതിർത്തിയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ഞങ്ങളുടെ ഗ്രാമം. ആ കാലഘട്ട ത്തിൽ 1965ൽ തന്നെ തനിക്ക് ഇന്തോ-ടിബറ്റൻ പോലീസിൽ ചേരാൻ സാധിച്ചത് വലിയ ഭാഗ്യമായിരുന്നുവെന്നും ധുൻദുപ് പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ രംഗം എക്കാലത്തേക്കാളും പതിന്മടങ്ങ് ശക്തമായിരിക്കുകയാണ്. ചൈനയ്ക്ക് അനങ്ങാൻ സാധിക്കാത്തവണ്ണം മേഖലയെ വളയാനും സംരക്ഷിക്കാനും ഇന്ത്യയ്ക്കാകുമെന്നും ധുൻദുപ് പറഞ്ഞു. 1989ലാണ് ധുൻദുപ് കരസേനയിൽ നിന്നും വിരമിച്ചത്.
Comments