സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്‌റ്റോറി’യുടെ ടീസർ പുറത്തിറങ്ങിയതു മുതൽ ചിത്രത്തിനെതിരെ പ്രതിഷേധം കത്തിക്കാൻ ഒരു വിഭാഗം ശ്രമിച്ചു വരികയാണ്. പെൺകുട്ടികളെ ഐഎസ് തീവ്രവാദികളാക്കുന്ന അപകടകരമായ സംഭവം കേരളത്തിൽ നടക്കുന്നു എന്നാണ് ടീസർ സൂചിപ്പിച്ചത്. കേരളത്തിൽ 32,000 പെൺകുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്നും ടീസറിൽ പറയുന്നു. അന്താരാഷ്‌ട്ര അതിർത്തിക്ക് മുന്നിൽ നിന്നു കൊണ്ട് ഒരു മുസ്ലീം സ്ത്രീ തന്റെ കഥ വിവരിക്കുന്നതായാണ് ടീസർ. ഇതോടെ വലിയ വിവാദവും ഉടലെടുത്തു. ഇപ്പോഴിതാ, ചിത്രത്തെ വിവാദമാക്കാൻ ശ്രമിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവിന്റെ പ്രതികരണം.
‘ആരോപണങ്ങളെ എല്ലാം തക്കസമയത്ത് തക്കതായ രീതിയിൽ ഞങ്ങൾ പരിഹരിക്കും. തെളിവിന്റെ അഭാവത്തിൽ ഒന്നും തന്നെ ‘ദ കേരള സ്റ്റോറി’ പറയുന്നില്ല. ഞങ്ങളുടെ കൈവശമുള്ള വസ്തുതകളും കണക്കുകളും അവതരിപ്പിക്കുമ്പോൾ, ജനങ്ങൾക്ക് ഉത്തരം ലഭിക്കും. അവ സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടം. സിനിമ ആരംഭിക്കുന്നതിന് മുമ്പ് നാല് വർഷത്തോളം സംവിധായകൻ സുദീപ്തോ സെൻ ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയിട്ടുണ്ട്. ഒരു വലിയ ദുരന്തത്തെ ആസ്പദമാക്കിയാണ് ഞങ്ങൾ സിനിമ നിർമ്മിക്കുന്നത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഈ കഥ എനിക്ക് സമൂഹത്തോട് പറയണമെന്ന് തോന്നി. ഞാൻ ഏതെങ്കിലും അജൻഡയുടെ ഭാഗമാണെന്ന് പറയുന്നവർ, അവരുടെ കാഴ്ചപ്പാട് മാത്രമാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, എന്റെ ഹൃദയത്തെ സ്പർശിക്കുന്ന കഥയെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കുകയുള്ളൂ’ എന്ന് വിപുൽ അമൃത്‌ലാൽ ഷാ പറഞ്ഞു.
കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ. നടി ആദ ശർമ്മയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. താൻ നേരത്തെ ശാലിനി ഉണ്ണികൃഷ്ണനായിരുന്നുവെന്നും നഴ്‌സായി ജനങ്ങളെ സേവിക്കാനായിരുന്നു തന്റെ ആഗ്രഹമെന്നും നടി ആദ ശർമ്മ അവതരിപ്പിച്ച കഥാപാത്രം ടീസറിൽ പറയുന്നത് കാണാം. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് ‘ദ കേരള സ്‌റ്റോറി’ എന്ന് അണിയറ പ്രവർത്തകർ പറയുന്നു.
Comments