ചെന്നൈ: ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിന് ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ മലയാളി പിടിയിൽ. വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു(35) ആണ് അറസ്റ്റിലായത്. അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കുന്നതിന് വേണ്ടിയാണ് ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം ഇയാൾ അയച്ചത്.
26ാം തിയതി രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ട്രെയിൻ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസ് കൺട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണിയുടെ സാഹചര്യത്തിൽ യാത്രക്കാരെ മറ്റൊരു ട്രെയിനിലാണ് ചെന്നൈയിൽ എത്തിച്ചത്. വ്യാജ സന്ദേശമാണെന്ന സൂചനയും ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സതീഷ് ബാബു പിടിയിലാകുന്നത്. ഇതേ ട്രെയിനിൽ ചെന്നൈയ്‌ക്ക് പോവുകയായിരുന്ന ഭാര്യയെ പേടിപ്പിക്കാൻ വേണ്ടിയാണ് ബോംബ് ഭീഷണിയെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Comments