ന്യൂഡൽഹി: പസഫിക്കിൽ വൻ സാദ്ധ്യത തുറന്ന് ഇന്ത്യ- ഓസ്‌ട്രേലിയ വാണിജ്യ-വ്യാപാര കരാറിന് തുടക്കം. കഴിഞ്ഞ ഏപ്രിൽ 2ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച വാണിജ്യ പങ്കാളിത്ത കരാറാണ് ഇന്ന് യാഥാർത്ഥ്യമായത്. ഇന്ത്യ നൽകുന്ന എല്ലാ പിന്തുണയ്‌ക്കും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനിസ് നന്ദി അറിയിച്ചു.
ഒരിക്കൽ ചൈനീസ് ഉൽപ്പന്നങ്ങളാൽ നിറഞ്ഞ ഓസ്‌ട്രേലിയൻ വിപണിയാണ് ഇന്ന് ഇന്ത്യയ്‌ക്കായി വഴി തുറന്നിരിക്കുന്നത്. ഓസ്‌ട്രേലിയ ക്വാഡിന്റെ ഭാഗമായതോടെയാണ് ചൈന വാണിജ്യ-പ്രതിരോധ രംഗത്ത് ഇടഞ്ഞത്. നിലവിൽ ഇന്ത്യ കരുത്തുറ്റ വാണിജ്യ പങ്കാളിയായത് ചൈനയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയുമാണ്.
‘ഇന്ത്യയുമായുള്ള കരുത്തുറ്റ വാണിജ്യ-വ്യാപാര കരാറിന് ഇന്ന് തുടക്കമായിരിക്കുന്നു. ഓസ്‌ട്രേലിയയുടെ വ്യവസായ വാണിജ്യ രംഗത്തിന് പുതിയ സാദ്ധ്യതകളാണ് ഉപഭൂഖണ്ഡത്തിലെ കരുത്തരായ ഇന്ത്യ തുറന്നിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ വൈവിധ്യം വലിയ സാദ്ധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. നികുതി ഇല്ലാതെ സാധനങ്ങൾ ഓസ്‌ട്രേലിയൻ വിപണിയിലെത്തുന്നതും വ്യാപാരികൾക്ക് വലിയ ഉത്തേജനം പകരും.’ അൽബാനിസ് ട്വിറ്ററിലൂടെ പ്രതീക്ഷ പങ്കുവെച്ചു.
നരേന്ദ്രമോദിയുമായി മുമ്പ് നടത്തിയ സുപ്രധാന കൂടിക്കാഴ്ചയെ ചരിത്രമുഹൂർത്തമെന്നാണ് അൽബാനിസ് വിശേഷിപ്പിച്ചത്. രാജ്യങ്ങൾ തമ്മിലുള്ള വലിയ മുന്നേറ്റവും സൗഹൃദവും ഇതിലൂടെ ശക്തമായിരിക്കുന്നുവെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയയിൽ യാതൊരു ഇറക്കുമതി തിരുവയുമില്ലാതെ എത്തിക്കാമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം. അതുപോലെ ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങളിൽ നാമമാത്രമായ തിരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ വൻതോതിൽ തൊഴിൽ ലഭ്യത ഉറപ്പാക്കിയുള്ള വാണിജ്യമേഖലയ്‌ക്കാണ് വൻ ഉണർവുണ്ടാകുന്നത്. രത്‌നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ എന്നീ മേഖലയിൽ നിന്നാണ് ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി നടക്കുവാൻ പോകുന്നത്. ഒപ്പം ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് വലിയ ജോലി സാദ്ധ്യതയുള്ള മേഖലയും ഓസ്‌ട്രേലിയ പകരമായി തുറന്നിടുകയാണ്. ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മേഖലയ്‌ക്ക് ഇന്ത്യ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും നൽകിക്കൊണ്ടുള്ള പങ്കാളിത്തവും ഇരട്ടിയാവുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
















Comments