തിരുവനന്തപുരം: പിരിച്ചുവിടൽ നടപടി നേരിടുന്ന ഇൻസ്പെക്ടർ പി.ആർ.സുനു ഇന്ന് ഡി.ജി.പിക്ക് മുന്നിൽ ഹാജരായില്ല. പിരിച്ചു വിടാതിരിക്കാനുള്ള കാരണം നേരിട്ട് ഹാജരായി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സുനുവിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാൻ സമയം അനുവദിക്കണമെന്നും കാണിച്ചാണ് സുനു ഡിജിപിക്ക് മെയിൽ അയച്ചിരിക്കുന്നത്. ഇതോടെ സുനുവിനെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് ഡിജിപിയുടെ തീരുമാനം എന്നാണ് വിവരം.
ബലാത്സംഗം അടക്കം ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇൻസ്പെക്ടർ പി.ആർ സുനു. 15ഓളം തവണ ഇയാൾ വകുപ്പുതല നടപടിയും നേരിട്ടിട്ടുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ ആരോപണ വിധേയനായതോടെ സുനുവിനെ നേരത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഡിജിപി നോട്ടീസ് നൽകിയതിന് പിന്നാലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ ഡിജിപിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്നു കോടതി ഉത്തരവ്.
Comments