തിരുവനന്തപുരം: ഡിസംബർ മാസത്തിൽ വരുമാന ഇനത്തിൽ 225 കോടി രൂപ നേടിയിട്ടും ശമ്പളം നൽകാതെ കെഎസ്ആർടിസി. 80 കോടി രൂപയോളമാണ് ശമ്പളത്തിന് വേണ്ടത്. മാനേജ്മെന്റും തൊഴിലാളി സംഘടനകളും തമ്മിൽ സർക്കാരിന്റെ മദ്ധ്യസ്ഥതയിലുണ്ടാക്കിയ ഉടമ്പടി പ്രകാരം എല്ലാ മാസവും അഞ്ചാം തിയതി ശമ്പളം നൽകേണ്ടതുണ്ട്. എന്നാൽ ഡിസംബറിലെ ശമ്പളം വ്യാഴാഴ്ച കൊടുക്കാനിടയില്ല. സർക്കാർ സഹായമായ 50 കോടി രൂപ കിട്ടാത്തതുകൊണ്ടാണ് ശമ്പളവിതരണം വൈകുന്നതെന്നാണ് വിശദീകരണം.
ഡീസൽ തുകയും മറ്റ് ചെലവുകളും കഴിഞ്ഞാൽ മാസവരുമാനത്തിൽ മിച്ചമില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. ഡിസംബർ 16-ന് ധനസഹായം ആവശ്യപ്പെട്ട് കത്ത് കൈമാറിയിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് തീരുമാനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ശമ്പളം തടയുന്നത് ബോധപൂർവ്വമാണെന്ന് സംഘടനകൾ ആരോപിച്ചു. അഞ്ചിന് മുൻപ് ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പുതുവർഷത്തിലെങ്കിലും പാലിച്ചില്ലെങ്കിൽ സമരം ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് സംഘടനകൾ അറിയിച്ചിട്ടുണ്ട്.
Comments