ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് തയ്യാറാക്കിയ ബിബിസിയുടെ ഡോക്യുമെന്ററി കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ പ്രതികരണവുമായി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് നെഡ് പ്രൈസ് മാദ്ധ്യമങ്ങളെ കാണവെയായിരുന്നു ഇക്കാര്യം പരാമർശിച്ചത്.
ബിബിസിയുടെ പ്രസ്തുത ഡോക്യുമെന്ററിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും എന്നാൽ ഇന്ത്യയും യുഎസും തമ്മിൽ പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്നും നെഡ് പ്രൈസ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും അഭിവൃദ്ധിയിലേക്ക് സഞ്ചരിക്കുന്ന ശക്തമായ ജനാധിപത്യ രാഷ്‌ട്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ കാര്യത്തിൽ അമേരിക്കയുടെ നിലപാട് മാദ്ധ്യമങ്ങൾ ആരാഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“നിങ്ങൾ പരാമർശിക്കുന്ന ഡോക്യുമെന്ററി എനിക്കത്ര പരിചിതമില്ല. എന്നാൽ അമേരിക്കയും ഇന്ത്യയും തമ്മിൽ പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് എനിക്ക് നല്ലപോലെ അറിയാം. ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിക്കണമെന്ന് തോന്നുമ്പോൾ അത് ചെയ്തിട്ടുണ്ട്. അത്തരം സാഹചര്യമുണ്ടാകുമ്പോൾ ശബ്ദമുയർത്തുക തന്നെ ചെയ്യും.” ഇന്ത്യയുമായുള്ള യുഎസിന്റെ ബന്ധം രാജ്യത്തിന്റെ ആഗോള തന്ത്രപരമായ പങ്കാളിത്തത്തെ കൂടിയാണ് ശക്തിപ്പെടുത്തുന്നതെന്നും നെഡ് പ്രൈസ് പറഞ്ഞു.
ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. അത്തരം ഘടകങ്ങളെ വീണ്ടും ശക്തിപ്പെടുത്താനാണ് അമേരിക്ക നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments