തന്റെ കുടുംബത്തെയും മാളികപ്പുറം സിനിമയെയും അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ നടൻ ഉണ്ണി മുകുന്ദൻ രംഗത്തു വന്നിരുന്നു. യൂട്യൂബറുമായി നടത്തിയ ഫോൺ സംഭാഷണം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ താരം തന്നെ സംഭവത്തിൽ വിശദീകരണവും നൽകി. ഇപ്പോഴിതാ, ഉണ്ണി മുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മാളികപ്പുറത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. സ്വന്തം കുടുംബത്തെയും, സ്വന്തം കുടുബം പോലെ കരുതുന്ന മാളികപ്പുറം സിനിമയെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചതെന്നും സിനിമയിൽ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാൻ അറിയൂ, ജീവിതത്തിൽ അറിയില്ല എന്നും അഭിലാഷ് പിള്ള പറഞ്ഞു.
‘സ്വന്തം കുടുംബത്തെയും, സ്വന്തം കുടുബം പോലെ കരുതുന്ന മാളികപ്പുറം സിനിമയെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി ഇന്നലെ പ്രതികരിച്ചത്. ആ കൊച്ചു കുട്ടിയെ വരെ മോശമായി സംസാരിച്ചാൽ ആരായാലും പ്രതികരിച്ചു പോകും. ഇത്രയും കുടുംബങ്ങൾ തിയറ്ററിൽ എത്തുന്ന അല്ലെങ്കിൽ വർഷങ്ങൾക്കു ശേഷം ഒരു സിനിമ കാണാൻ കുടുംബങ്ങൾ തിയറ്ററിൽ വരാൻ മാളികപ്പുറം കാരണമായി. ഇത് ഒരു മോശം സിനിമ ആക്കാൻ കുറച്ചു ആളുകൾ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവം. ഉണ്ണി മുകുന്ദൻ എന്ന നടൻ ഒരു ദിവസം മാളികപ്പുറം സിനിമയുമായി പൊട്ടി മുളച്ചതല്ല, അയാളുടെ വർഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടിയെടുത്തതാണ് ഇന്നത്തെ ഈ താര പദവി’.
‘കുറച്ചു നാളായി ഉണ്ണിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഞാൻ. ഉണ്ണി എന്താണ് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാവുന്ന ഒരാൾ. ആ ഉറപ്പിൽ ഞാൻ പറയുന്നു കൂടെയുള്ളവരെ മോശമായി ആരേലും സംസാരിച്ചാൽ ഉണ്ണി പ്രതികരിക്കും, അത് മനുഷ്യസഹചമാണ്. കാരണം, അയാൾക്ക് ബന്ധങ്ങളുടെ വിലയറിയാം, ഇനിയും ഉണ്ണി അങ്ങനെ തന്നെയാകും. സിനിമയിൽ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാൻ അറിയൂ, ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. സിനിമ മേഖലയ്‌ക്ക് തന്നെ ഒരു മാറ്റാം കൊണ്ടുവരാൻ മാളികപ്പുറം സിനിമയ്‌ക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് 28 ദിവസമായിട്ടും തിയറ്ററിൽ കാണുന്ന ജനത്തിരക്ക്. ഉണ്ണിയോടും ഈ സിനിമയുടെ വിജയത്തിനോടും ഇത്രക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട് ഒന്നേ പറയാനുള്ളൂ. ഉണ്ണിയെയും ഈ സിനിമയെയും ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. അത് ഇനി നശിപ്പിക്കാൻ ശ്രമിച്ചു സമയം കളയേണ്ട’ എന്ന് അഭിലാഷ് പിള്ള ഫേയ്സ്ബുക്കിൽ കുറിച്ചു.















