ഇടുക്കി: ചിന്നക്കനാൽ ബിഎൽ റാവിൽ വീണ്ടും കാട്ടാന പേടിയിൽ. പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ ചിന്നക്കനാൽ മഹേശ്വരിയുടെ വീട് തകർന്നു. കാട്ടാന ആക്രമണത്തിൽ മഹേശ്വരിയും മകൾ കോകിലയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. മഹേശ്വരിയ്‌ക്ക് ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്. അരിക്കൊമ്പൻ എന്ന ഒറ്റയാനാണ് ഇന്നും ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.
ചിന്നക്കനാൽ പ്രദേശത്ത് അരിക്കൊമ്പൻ ആക്രമണം നടത്തുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ബെന്നി എന്നയാളുടെ വീട് തകർത്തിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ഒച്ചവെച്ചതോടെയാണ് കാട്ടാന പിൻവങ്ങിയത്. കാട്ടാന ആക്രമണത്തിൽ ബെന്നിയ്‌ക്ക് പരിക്കേറ്റിരുന്നു. ഇയാൾ രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.
അരിക്കൊമ്പന്റെ ആക്രമണത്തിൽ റേഷൻ കടയും തകർത്തിരുന്നു. അരിക്കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിൽ ഉണ്ടായിരുന്ന റേഷൻ സാധങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ റേഷൻ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.
Comments