ലക്‌നൗ: രാജ്യത്ത് നിയമവിരുദ്ധമായി മത പരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഒരിക്കലും വിജയിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ തന്നെ തകർക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും എന്നാൽ യാതൊരു തരത്തിലുള്ള ഭീഷണിയ്‌ക്ക് വഴങ്ങുകയില്ലെന്നും രാജ്യം ഉണർന്ന് കഴിഞ്ഞെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതകാലഘട്ടത്തിലൂടെ കടന്നുപോകുന്ന വേളയിൽ ഓരോ ദിനവും പുതിയ ഉയരങ്ങളാണ് കൈവരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ പുതിയ ഇന്ത്യ രൂപപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിമത്തത്വത്തിന്റെ യാതൊരുവിധ അടയാളങ്ങളും രാജ്യത്ത് അവശേഷിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് രാഷ്‌ട്ര്പതി ഭവനിലെ മുഗൾ ഗാർഡൻ ‘അമൃത് ഉദ്യാൻ’ എന്ന് പുനർനാമകരണം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
500 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നത്. ഇതുവരെ എത്ര മാത്രം സംഘർഷങ്ങൾ നടന്നുവെന്നതിന് കണക്കുകൾ ഇല്ലെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കളും സന്ന്യാസിമാരുമാണ് ജീവൻ ബലി കഴിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ന്യാസിമാരുടെ നേതൃത്വത്തിൽ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തനങ്ങളാണ് അയോദ്ധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമാകാൻ കാരണമായത്. രാഷ്‌ട്രത്തിന് മുൻഗണന നൽകുന്ന സർക്കാർ അധികാരത്തിലേറിയപ്പോഴാണ് അയോദ്ധ്യയിൽ മഹത്തായ ക്ഷേത്രം നിർമ്മിക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്‌ട്രയിലെ ബഞ്ചാര കുംഭമേളയിൽ ജൽഗാവിൽ അഖിലേന്ത്യ ഹിന്ദു ഗോർ, ബഞ്ചാര, ലബാന സമൂഹം സംയുക്തമായി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരി 25-ന് ആരംഭിച്ച ബഞ്ചാര കുഭമേളയിൽ 50,000-ത്തിലധികം ആളുകളാണ് പങ്കെടുക്കുന്നത്. ഭാരതമാതാവിനെ സംരക്ഷിക്കാനും ആദരണീയരായ സന്ന്യാസിമാർ, ഋഷിമാർ, മഹാന്മാർ എന്നിവരുടെ ദർശനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും യോഗി ആഹ്വാനം ചെയ്തു.
Comments