ഇസ്ലാമാബാദ്: പെഷവാറിലെ പള്ളിയിൽ ബോംബ് സ്ഫോടനം നടത്തിയ ചാവേർ എത്തിയത് പോലീസ് വേഷത്തിൽ. ചാവേർ യൂണിഫോമും ഹെൽമറ്റും ധരിച്ചെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പാകിസ്താൻ പോലീസ് മേധാവി അറിയിച്ചു.
പോലീസ് യൂണിഫോമിലായിരുന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പരിശോധിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പാകിസ്താനി താലിബാൻ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹ ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഇതിൽ നിന്നും ചാവേറായ ഭീകരന്റെ തലയും ലഭിച്ചതായി പോലീസ് പറഞ്ഞു. തലയുടെ ഭാഗങ്ങളും സിസിടിവി ദൃശ്യങ്ങളും കൂട്ടിച്ചേർത്ത് ആരാണ് ഇതിന് പിന്നിലെന്നതിന്റെ സൂചന ലഭിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പെഷവാറിലെ പള്ളിയിൽ ചാവേർ സ്‌ഫോടനമുണ്ടായത്. പെഷവാറിലെ പോലീസ് ഹൗസിംഗ് ബ്ലോക്കിന് സമീപത്തെ മസ്ജിദിലാണ് 100 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടന്നത്. സ്‌ഫോടനത്തിൽ രണ്ട് നില കെട്ടിടം പൂർണമായും തകർന്നു.
Comments