തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലേയും അധിക നിക്ഷേപം സർക്കാർ പദ്ധതികൾക്ക് ഉപയോഗിക്കാൻ ആലോചന. സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടാതെ സഹകരണ ഫണ്ട് ഉപയോഗിക്കാനാകുമോ എന്നാണ് സർക്കാർ പരിശോധിക്കുക. സർക്കാരിന് രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സഹകരണ മേഖലയിലുള്ളത്. ഇതിന്റെ 74.4 ശതമാനമാണ് വായ്പയ്ക്കായി പരമാവധി നൽകാൻ കഴിയുന്നത്.
അധികനിക്ഷേപത്തിൽ നിന്ന് ഒരു ലക്ഷം കോടി പൊതുവികസനത്തിന് ഉപയോഗിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇക്കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഏതുരീതിയിലാണ് സഹകരണ സംഘങ്ങളുടെ നിക്ഷേപം സർക്കാർ ഉപയോഗപ്പെടുത്തുകയെന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല.
വായ്പ-നിക്ഷേപ അനുപാതം കുറയുന്നതും വായ്പക്കുടിശ്ശിക കൂടുന്നതും സഹകരണ ബാങ്കുകളെ സംബന്ധിച്ച് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പലിശസഹിതം വായ്പയിൽ തിരിച്ചടവ് വരുന്നില്ലെങ്കിൽ നിക്ഷേപം കൂടുന്നതും സംഘങ്ങൾക്ക് ബാധ്യതയാണ്. വികസന-ക്ഷേമ പദ്ധതികളിൽ സർക്കാർ-സഹകരണ പങ്കാളിത്തം എന്ന പുതിയ കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ടുവെയ്ക്കുന്നത്.
കാർഷികമേഖലയിലുണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാൻ ‘കാർഷികവായ്പ സ്ഥിരതാ ഫണ്ട്’ എന്ന രീതിയിലും പ്രാഥമിക സഹകരണ ബാങ്കുകൾ ലാഭത്തിൽനിന്ന് ഏഴു ശതമാനം വീതം നീക്കി വെയ്ക്കുന്നുണ്ട്. 800 കോടിയോളം രൂപ ഈ വിഭാഗത്തിലുണ്ട്. ഇത് നെല്ല് സംഭരണമടക്കമുള്ള കാർഷിക മേഖലയിലെ പദ്ധതികൾക്ക്് ഉപയോഗപ്പെടുത്താനാകുന്ന വിധത്തിൽ ചട്ടം പരിഷ്കരിക്കുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്.
Comments