ഗുവാഹത്തി: സംസ്ഥാനത്തെ ശൈശവ വിവാഹങ്ങളെ ചെറുക്കാൻ ശക്തമായ നടപടികൾ ആരംഭിച്ച് അസം പോലീസ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശത്തെത്തുടർന്നാണ് സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾക്കെതിരെ വ്യാപകമായ നടപടി അസം പോലീസ് ആരംഭിച്ചത്.അസമിലെ മോറിഗാവ്, മജുലി ജില്ലകളിൽ നിന്നുള്ള നിരവധി ആളുകളെ പോലീസ് പിടികൂടി.
18 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചതിന് മോറിഗാവ് ജില്ലയിലെ മൊയ്രാബാരി പ്രദേശത്ത് നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ആറ് പേരെ മജുലി ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ശൈശവ വിവാഹങ്ങളിൽ പങ്കുള്ളതായി ആരോപിച്ച് ധുബ്രി ജില്ലാ പോലീസ് 96 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അസമിലെ എല്ലാ ജില്ലകളിലെയും സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന നടപടികളെക്കുറിച്ച് അസം മുഖ്യമന്ത്രി സംസാരിച്ചതും നിർദ്ദേശങ്ങൾ നൽകിയതും.
ശൈശവ വിവാഹം എന്ന ദുരാചാരത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുള്ള സർക്കാർ നടപടിക്ക് പിന്തുണ നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
Comments