തിരുവനന്തപുരം: ദക്ഷിണ റെയിൽവേ നവീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ‘അമൃത് ഭാരത് പദ്ധതി’ പ്രകാരം 90-ഓളം റെയിൽവേ സ്റ്റേഷനുകളാണ് നവീകരിക്കുക. കേരളത്തിലെ 34 സ്റ്റേഷനുകളാകും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് അടക്കമുള്ള സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളും മികച്ച നിലവാരത്തിലേക്ക് ഉയരും.
ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ എന്നീ സ്റ്റേഷനുകളുടെ ടെൻഡർ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം സ്റ്റേഷന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. ചെങ്ങന്നൂർ സ്റ്റേഷന്റെ സാധ്യതാ പഠനം തുടങ്ങുകയും ചെയ്തു. നിലവിൽ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന 8799 കോടിയുടെ പദ്ധതിക്ക് പുറമേയാണിത്.
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി-കാലടി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ,കാസർഗോഡ്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര,നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജംഗ്ഷൻ, തലശ്ശേരി, തൃശ്ശൂർ, തിരൂർ,തിരുവല്ല, തിരുവനന്തപുരം, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കഞ്ചേരി എന്നീ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ സ്റ്റേഷനുകൾ.
റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയാണ് അമൃത് ഭാരത് പദ്ധതി.പദ്ധതി പ്രകാരം വിശാലമായ റോഡുകൾ, ലൈറ്റിംഗ്, വൈഫൈ സൗകര്യങ്ങൾ എന്നിവ പുനഃക്രമീകരിക്കും. റൂഫ് പ്ലാസകൾ, മികച്ച ഫ്ലോറിംഗ്, മിനുസമാർന്ന ഭിത്തികൾ, പ്ലാറ്റ്ഫോമുകളിലെ മികച്ച ഫർണിച്ചറുകൾ, വെയ്റ്റിംഗ് റൂമുകൾ, ദിവ്യാംഗർക്കുള്ള സൗകര്യങ്ങൾ എന്നിവയും സ്റ്റേഷനുകളിൽ ഒരുക്കും. മികച്ച രീതിയിലുള്ള കഫറ്റീരിയയും റീട്ടെയിൽ സൗകര്യങ്ങളും ഒരുക്കാനും പദ്ധതി വഴി ശ്രമിക്കും. എക്സിക്യൂട്ടീവ് ലോഞ്ചുകൾക്കും ചെറുകിട ബിസിനസ് മീറ്റിംഗുകൾക്കുമുള്ള സ്ഥലങ്ങളും ഇവിടെയുണ്ടാകും.
Comments