ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. ബംഗ്ലാദേശിലെ വടക്കൻ താക്കൂർഗാവ് ജില്ലയിൽ ബലിയാഡങ്കി ഉപസിലയ്‌ക്ക് കീഴിലുള്ള 12 ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ക്ഷേത്രങ്ങളിലെ 14 വിഗ്രഹങ്ങളാണ് ഇസ്ലാമിസ്റ്റുകൾ തകർത്തത്.
ഉപ ജില്ലയിലെ ധന്തല, പരിയ, ചാരുൾ യൂണിയനുകളിലാണ് ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് ബാലിയാഡങ്കി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ഖൈറുൽ അനം പറഞ്ഞു.സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. മൂന്ന് യൂണിയനുകളിലെയും ക്ഷേത്രങ്ങൾ റോഡരികിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഹിന്ദുമത വിശ്വാസികളുമായി ചർച്ച ചെയ്തുവെന്നും ഉപാസില നിർബാഹി ഓഫീസർ ബിപുൽ കുമാറും പറഞ്ഞു.
‘ഞങ്ങൾ പ്രാദേശിക ഹിന്ദു സമൂഹവുമായി സംസാരിച്ചു, പരിഭ്രാന്തരാകരുതെന്ന് അവരോട് ആവശ്യപ്പെട്ടു. കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ്’ എന്ന് ബിപുൽ കുമാർ പറഞ്ഞു. ചാരുൾ യൂണിയൻ പരിഷത്ത് ചെയർമാൻ ദിലീപ് കുമാർ ചാറ്റർജിയും സംഭവം സ്ഥിരീകരിച്ചു. ‘വിവരം ലഭിച്ചയുടൻ ഞാൻ രാവിലെ സ്ഥലത്തെത്തുകയും പിന്നീട് സംഭവത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടത്തെ അറിയിക്കുകയും ചെയ്തു. അമ്പത് വർഷത്തോളമായി ഞങ്ങൾ ക്ഷേത്രങ്ങളിൽ പൂജ നടത്തുന്നു. വർഷങ്ങളായി അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം. ക്ഷേത്രം തകർത്തവരെ എത്രയും വേഗം പിടി കൂടണം’ എന്നും ദിലീപ് കുമാർ പറഞ്ഞു.
Comments