കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ഭർത്താവിനെ കൊലപ്പെടുത്തിയ ബിഹാർ സ്വദേശിനി പൂനം ദേവിയെ മലപ്പുറം വേങ്ങരയിൽ വെച്ചാണ് പിടികൂടിയത്. ഫൊറൻസിക് വാർഡിലെ അന്തേവാസിയാണ് ഇവർ.
അർദ്ധരാത്രിയോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പൂനം ദേവി രക്ഷപ്പെട്ടത്. തുടർന്ന് രാവിലെ ഇവർ കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും ബസ് കയറിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ മലപ്പുറം വേങ്ങരയിൽ പോലീസ് സംഘം കാത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കല്ലുകൊണ്ട് കുത്തിയിളക്കി അതുവഴിയാണ് പുനം ദേവി രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് സഞ്ജിത് പാസ്വാനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിവർ.
ആദ്യം വയറുവേദന വന്ന് പാസ്വാൻ മരണപ്പെട്ടു എന്നായിരുന്നു പൂനം പോലീസിന് നൽകിയ മൊഴി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതും പൂനം ദേവിയെ പിടികൂടിയതും. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവമാണ് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
















Comments