ന്യൂഡൽഹി: മഹാരാഷ്ട്ര സന്ദർശിക്കാൻ ഒരുങ്ങി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നാളെ അമിത് ഷാ മഹാരാഷ്ട്രയിലെത്തുക. നാളെ കൊല്ലപ്പെട്ട ജമ്മു കശ്മീർ പോലീസുകാരുടെ കുട്ടികളുമായും സൈനികരുമായും സാധാരണക്കാരുമായും ചർച്ചകൾ നടത്തും. കൂടാതെ ‘വിജയ് സങ്കൽപ് റാലി’യിൽ പങ്കെടുക്കും. മഹാരാഷ്ട്രയിലെ നാഗ്പൂർ, കോലാപ്പൂർ നഗരങ്ങളിലേക്കുള്ള തിരക്കേറിയ സന്ദർശനത്തിനിടെ ധാരാളം പൊതുപരിപാടികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി പങ്കെടുക്കും.
മേഘാലയയിലെ പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന പൊതുപരിപാടികൾ അവസാനിപ്പിച്ച് കേന്ദ്ര മന്ത്രി ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെത്തും. തുടർന്ന് നാളെ രാവിലെ നാഗ്പൂരിലെ ദീക്ഷാഭൂമിയിൽ ഡോ. ഭീം റാവു അംബേദ്കറിന് ആദരാഞ്ജലികൾ അർപ്പിച്ച് മഹാരാഷ്ട്ര സന്ദർശനം ആരംഭിക്കും.
പിന്നീട് ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ രേഷിം ബാഗിൽ ഡോ ഹെഡ്ഗേവാറിന്റെയും ശ്രീ ഗുരുജിയുടെയും (എംഎസ് ഗോൾവാൾക്കർ) സമാധിയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് നാഗ്പൂരിലെ സുരേഷ് ഭട്ട് ഓഡിറ്റോറിയത്തിൽ ലോക്മത് ഗ്രൂപ്പിന്റെ 50 വർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷത്തിൽ അദ്ദേഹം പങ്കെടുക്കും. നാളെ വൈകുന്നേരം പൂനെയിലെ ടിപ്ടോപ്പ് ഹോട്ടലിൽ ദൈനിക് സകാൽ ടൈം സംഘടിപ്പിക്കുന്ന സഹകരണ സമ്മേളനത്തിലും മന്ത്രി പങ്കെടുക്കും.
പിന്നീട് ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികർ, പോലീസുകാർ, സാധാരണക്കാർ എന്നിവരുടെ കുട്ടികളുമായി അമിത് ഷാ പൂനെയിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ സംവദിക്കും. അന്നേദിവസം’മോദി അറ്റ് ട്വൻ്വി’ എന്ന പുസ്തകത്തിന്റെ മറാത്തി പരിഭാഷ പൂനെയിലെ പണ്ഡിറ്റ് ഫാംസിൽ മന്ത്രി പ്രകാശനം ചെയ്യും. നാളെ വൈകുന്നേരത്തോടെ പൂനെയിലെ ഓംകാരേശ്വർ ക്ഷേത്രത്തിലെ ദർശനത്തോടെ അമിത് ഷായുടെ തിരക്കേറിയ ഒരു ദിവസത്തെ പരിപാടികൾ പൂർത്തിയാകും.
തുടർന്ന് രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ ഛത്രപതി ശിവജി മഹാരാജിന്റെ 393-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പൂനെയിലെ അംബേഗാവിൽ ശിവാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള തീം പാർക്ക് ‘ശിവസൃഷ്ടി’യുടെ ആദ്യഘട്ടം ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും.
പിന്നീട് അദ്ദേഹം കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും ഛത്രപതി ശിവജി മഹാരാജിന്റെയും ഷാഹു ജി മഹാരാജിന്റെയും പ്രതിമകളിൽ മാല ചാർത്തും.
കോലാപൂരിലെ ന്യൂ എജ്യുക്കേഷൻ സൊസൈറ്റിയുടെ 100 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി കോലാപൂരിലെ ലോഹ്യ ഹൈസ്കൂളിൽ സംഘടിപ്പിച്ച ശതാബ്ദി ആഘോഷത്തിന്റെ സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. ഷായുടെ രണ്ട് ദിവസത്തെ സന്ദർശനം ഞായറാഴ്ച വൈകുന്നേരം കോലാപൂരിലെ ബിജെപി ഓഫീസിൽ നടക്കുന്ന ‘വിജയ് സങ്കൽപ് റാലി’യോടെ സമാപിക്കും.
Comments