ചെന്നൈ : ധനുഷ് നായകനായെത്തിയ പുതിയ ചിത്രം ‘വാത്തി’ ക്ക് മികച്ച പ്രതികരണം . തോളി പ്രേമ, മിസ്റ്റർ മജ്നു, രംഗ് ദേ തുടങ്ങിയ തെലുങ്ക് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വെങ്കി അറ്റ്ലൂരിയാണ് ‘വാത്തി’ സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കിൽ ‘സർ’ എന്ന പേരിലും ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ചിത്രമാണ് ‘വാത്തി’ . . ബാലമുരുകന് എന്ന കഥാപാത്രമായാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്. ഈ തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തില്‍ നായികയായി എത്തുന്നത് മലയാളി താരം സംയുക്തയാണ്.
വിദ്യാഭ്യാസത്തെ കച്ചവട കണ്ണോടെ കണ്ടു തുടങ്ങിയ തൊണ്ണൂറുകളുടെ അവസാന നാളുകളിൽ നടക്കുന്ന കഥയാണ് ചിത്രം. സ്വകാര്യ സ്കൂളുകളിൽ അധിക ശമ്പളം നൽകി തുടങ്ങിയതോടെ സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ലാതാകുന്ന സ്ഥിതിയായി. ക്രമേണ സര്‍ക്കാര്‍ സ്കൂളുകൾ പൂട്ടാൻ തുടങ്ങി . ഫീസ് റെഗുലേഷൻ ആക്ട് കൊണ്ടുവരാൻ തീരുമാനമായി.
ഈ സമയം മുതലെടുത്ത് സ്വകാര്യ സ്കൂൾ മാനേജ്മെന്റ് ഒരു സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ തങ്ങളുടെ അധ്യാപകരെ അയയ്ക്കാമെന്ന് സർക്കാരുമായി അവർ കരാറിലായി. അങ്ങനെ തങ്ങളുടെ സ്കൂളുകളിൽ അസിസ്റ്റന്റ് ടീച്ചേഴ്സായി ജോലി ചെയ്തിരുന്നവരെ സർക്കാർ സ്കൂളുകളിലേക്കയച്ചു. അതിൽ ഒരാളായ ബാലമുരുകൻ എന്ന അധ്യാപകൻ എത്തിപ്പെട്ടത് തമിഴ്നാട് – ആന്ധ്രാ അതിർത്തിയിലെ ഒരു സർക്കാർ സ്കൂളിലാണ്. ബാലമുരുകൻ എത്തിയതിനെ തുടർന്ന് സ്കൂളിൽ ഉണ്ടായ മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം .
തൊണ്ണൂറുകളിൽ നടക്കുന്ന കഥയെ അതേ ഫീലോടെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള സിനിമയുടെ സന്ദേശം നല്ല രീതിയിൽ പങ്കുവയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ബാലമുരുകനായുള്ള ധനുഷിന്റെ പ്രകടനം ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ആക്ഷനും ഡാൻസും ഇമോഷണൽ രംഗങ്ങളുമൊക്കെ മികച്ച രീതിയിൽ സംവിധായകൻ കൂട്ടിയിണക്കിയിട്ടുണ്ട്. ധനുഷ് തന്നെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നതെങ്കിലും സഹതാരങ്ങളും മികച്ച അഭിനയമാണ് കാഴ്ച്ച വച്ചിരിക്കുന്നത് .
സംയുക്ത, പി സായി കുമാർ, തനിക്കെല്ല ഭരണി, സമുദ്രക്കനി, ആടുകളം നരേൻ, ഹരീഷ് പേരടി, പ്രവീണ, കെൻ കരുണാസ് തുടങ്ങിയവരാണ് ധനുഷിനൊപ്പം അണിനിരന്ന മറ്റ് പ്രധാന താരങ്ങൾ. ധനുഷിനൊപ്പം സംയുക്തയ്ക്ക് വ്യക്തമായ സ്ക്രീൻ സ്പേസ് ലഭിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു. ധനുഷിനൊപ്പമുള്ള നടിയുടെ കെമിസ്ട്രിയും മികച്ചതായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച സമുദ്രക്കനി പതിവ് തെറ്റിക്കാത്ത പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്.
ജിവി പ്രകാശ് കുമാർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ മുഖ്യ ആകർഷണമാണ്. പ്രണയവും വൈകാരികതയും ഉൾപ്പെടെ സിനിമയുടെ മുഴുവൻ ഫീലും പ്രേക്ഷകർക്ക് പകർന്ന് നൽകിയിട്ടുണ്ട് . ജെ യുവരാജിന്റെ ഛായാഗ്രഹണം, നവീൻ നൂളിയുടെ എഡിറ്റിംഗ് തുടങ്ങിയ ഘടകങ്ങളും മികച്ചുനിൽക്കുന്നതായിരുന്നു.
Comments