തിരുവനന്തപുരം: സംഗീതനാടക അക്കാദമിക്കുവേണ്ടി നടൻ മുരളിയുടെ ശിൽപം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് ശിൽപി വിൽസൺ പൂക്കോയി. എന്നാൽ, നിർമാണം തുടരാൻ അനുമതി നിഷേധിച്ചു. ശിൽപത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോൾ തെറ്റില്ല എന്ന് ഭാരവാഹികൾ പറഞ്ഞതിൽ പ്രകാരം നിർമാണം തുടുകയായിരുന്നു. മുരളിയുടെ ശിൽപത്തിനായി 3 വർഷം ചിലവഴിക്കേണ്ടിവന്നു എന്നും ഒടുവിൽ മാനഹാനി മാത്രമാണ് പ്രതിഫലമായി കിട്ടിയത് എന്നും വിൽസൺ പറഞ്ഞു.
‘കളിമണ്ണിൽ ആദ്യഘട്ടം പൂർത്തിയാക്കിയപ്പോൾ കൊറോണ കാലമായിരുന്നു. അതിനാൽ, അക്കാദമി ഭാരവാഹികൾക്കു നേരിട്ടു വിലയിരുത്താൻ കഴിഞ്ഞില്ല. ശിൽപത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോൾ തെറ്റില്ലെന്നു പറയുകയും നിർമാണം തുടരാൻ നിർദേശിക്കുകയും ചെയ്തു. ഇതിനിടെ എറണാകുളത്ത് എരൂരിലുള്ള സ്റ്റുഡിയോയിൽ അജ്ഞാതസംഘം ആക്രമിച്ച് ശിൽപം തകർത്തു. അതിനു ശേഷം രണ്ടാമതൊരു ചിത്രം അക്കാദമി നൽകിയതു വച്ചായിരുന്നു നിർമാണം. ഇത് വച്ച് കളിമണ്ണില്‍ ശിൽപം പൂർത്തിയായപ്പോൾ പരിശോധിക്കാനെത്തിയത് കലയുമായി ബന്ധമില്ലാത്ത സാങ്കേതിക വിദഗ്ധരും’.
‘മുരളിയുമായി സാദൃശ്യമില്ലെന്ന ഇവരുടെ ശുപാർശ അക്കാദമി ചെയർമാനായിരുന്ന നേമം പുഷ്പരാജും ശരിവച്ചു. 19 ലക്ഷത്തിന് കരാർ ഏറ്റെടുത്ത ജോലിക്ക് മുൻകൂറായി 5,70,000 രൂപയാണ് കൈപ്പറ്റിയത്. ഇത് അടിയന്തരമായി തിരിച്ചു നൽകാനും ആവശ്യപ്പെട്ടു. സ്വന്തമായി വീടു പോലുമില്ലാത്ത തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രൂപ തിരിച്ചടയ്‌ക്കുന്നത് ഒഴിവാക്കണമെന്ന് അക്കാദമിയോട് അപേക്ഷിച്ചത്. കുമാരകോടിയിലെ ആശാന്റെ ശിൽപം, ആലപ്പുഴ പുന്നപ്ര വയലാർ ശിൽപം, രാജാകേശവദാസന്റെ ശിൽപം തുടങ്ങി ഒട്ടേറെ ശിൽപങ്ങൾ ചെയ്ത എനിക്ക് മുരളിയുടെ ശിൽപത്തിനായി 3 വർഷം ചിലവഴിക്കേണ്ടിവന്നു. ഒടുവിൽ മാനഹാനി മാത്രമാണ് പ്രതിഫലമായി കിട്ടിയത്’ എന്നും ശിൽപി വിൽസൺ പൂക്കോയി പറഞ്ഞു.
Comments