ഷില്ലോങ്: കോൺഗ്രസിന്റെ മുദ്രാവാക്യത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മോദി തേരി കബർ ഖുദേഗി’ (മോദി, നിങ്ങളുടെ ശവക്കുഴി തോണ്ടും) എന്ന കോൺഗ്രസിന്റെ മുദ്രാവാക്യത്തോട് രൂക്ഷമായി പ്രതികരിച്ച മോദി, ‘മോദി തേരാ കമൽ ഖിലേഗാ’ (മോദി, നിങ്ങളുടെ താമര വിരിയുമെന്ന്) ആണ് രാജ്യവും ജനങ്ങളും പറയുന്നതെന്ന് പ്രധാനമന്ത്രി തിരിച്ചടിച്ചു. മഹത്തായ പാർട്ടിയെ രാജ്യം നിരസിച്ചെന്നും, ജനങ്ങൾ അവർക്ക് തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഷില്ലോങ്ങിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മേഘാലയയിൽ ബിജെപിയെ കാണാം, അത് കുന്നുകളായാലും സമതലങ്ങളായാലും ഗ്രാമമായാലും പട്ടണമായാലും എനിക്ക് താമര വിരിയുന്നത് കാണാം. രാജ്യം തള്ളിക്കളഞ്ഞ, രാജ്യത്തെ അംഗീകരിക്കാൻ തയ്യാറല്ലാത്തവർ ഇപ്പോൾ ‘മോദി, നിങ്ങളുടെ ശവക്കുഴി തോണ്ടും’ എന്ന് വിളിക്കുന്നു. പക്ഷേ രാജ്യം പറയുന്നത് ‘മോദി, നിങ്ങളുടെ താമര വിരിയും’ എന്നാണ്.
ഇത്രയും നിന്ദ്യമായ ചിന്തയും ഭാഷയും ഉപയോഗിക്കുന്ന ആളുകൾക്ക് രാജ്യത്തെ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി നേതാവ് പവൻ ഖേരയെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് അസം പോലീസ് സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ കോൺഗ്രസ് അപകീർത്തികരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു.
കുടുംബ വാഴ്ചയിൽ നിന്നും മേഘാലയയെ മോചിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഡൽഹിയിൽ മാത്രമല്ല, മേഘാലയയിലും കുടുംബ വാഴ്ചയിലൂടെ ഖജനാവ് നിറയ്‌ക്കാൻ സംസ്ഥാനത്തെ എടിഎം ആക്കി മാറ്റി. അതിനാൽ ജനങ്ങൾ അവരെ തള്ളിക്കളഞ്ഞു. കുടുംബ വാഴ്ചയല്ല, ജനങ്ങൾക്ക് സ്ഥാനം നൽകുന്ന സർക്കാരാണ് മേഘാലയയ്‌ക്ക് ഇപ്പോൾ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഒരു റോഡ് ഷോയിൽ പങ്കെടുത്ത പ്രധാനമന്ത്രി, പരിപാടിയിൽ ജനങ്ങൾ കാണിച്ച സ്‌നേഹവും പിന്തുണയും കണ്ട് വിസ്മയിച്ചുവെന്ന് പറഞ്ഞിരുന്നു. ഈ സ്നേഹവും, ഈ അനുഗ്രഹവും മേഘാലയയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ആരംഭിച്ച് ക്ഷേമ പദ്ധതികൾ വേഗത്തിലാക്കിക്കൊണ്ട് ഞാൻ തീർച്ചയായും ഈ സ്നേഹവും അനുഗ്രഹവും തിരികെ നൽകു മോദി കൂട്ടിച്ചേർത്തു.
Comments